ന്യൂദല്‍ഹി: കര്‍ഷകരുടെ അവകാശസംരക്ഷത്തിനായി രാംലീല മൈതാനിയില്‍ നിന്ന് പാര്‍ലമന്റിലേക്ക് സംഘടിപ്പിച്ച കിസാന്‍ മുക്തി മാര്‍ച്ചില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് കൊണ്ട് സി.പി.എം. ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി സംസാരിച്ചു.

ബി.ജെ.പി സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച അദ്ദേഹം തെരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം ബി.ജെ.പിയും ആര്‍.എസ്.എസും രാമക്ഷേത്ര നിര്‍മാണവാദവുമായി രംഗത്തെത്തുമെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്ക് റാം..റാം…എന്നുമാത്രമേ പറയാനുള്ളു ഭരണനേട്ടമൊന്നും പറയാനില്ലെന്നും യെച്ചൂരി വിമര്‍ശിച്ചു.

ALSO READ: 15 വ്യവസായ പ്രമുഖരുടെ മൂന്നര ലക്ഷം കോടി എഴുതിതള്ളിയ മോജി സര്‍ക്കാരിന് കര്‍ഷകരുടെ വിഷയത്തില്‍ മൗനമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

കിസാന്‍ മാര്‍ച്ചില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മോദി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. മോദി വിളകള്‍ക്ക് ഇന്‍ഷൂറന്‍സെന്ന പേരില്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് കെജ്‌രിവാള്‍ വിമര്‍ശിച്ചു.

15 വ്യവസായ പ്രമുഖരുടെ മൂന്നര ലക്ഷം കോടി രൂപ കടം എഴുതിതള്ളിയ മോദി കര്‍ഷകരുടെ വിഷയത്തില്‍ മൗനത്തിലാണെന്ന് രാഹുല്‍ വിമര്‍ശിച്ചു.

വിള ഇന്‍ഷുറന്‍സ്, വിളകള്‍ക്ക് താങ്ങുവില, വനവകാശ നിയമം നടപ്പിലാക്കുക, കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി മാത്രം പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നത്.

അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാംലീല മൈതാനിയില്‍ നിന്ന് പാര്‍മെന്റിലേക്കുള്ള സമരജാഥയില്‍ ആന്ധ്ര പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പങ്കെടുക്കുന്നത്.