ന്യൂദല്‍ഹി: എസ്.എസി,എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെയുള്ള ദളിത് സംഘടനകളുടെ ഭാരത് ബന്ദ് ആരംഭിച്ചു. പ്രതിഷേധക്കാര്‍ പഞ്ചാബിലും ബീഹാറിലും ഒഡീഷയിലും ട്രെയിന്‍ഗതാതഗതം സ്തംഭിപ്പിച്ചു. പഞ്ചാബില്‍ സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.

പട്ടികജാതി-പട്ടികവര്‍ഗ പീഡനനിരോധന നിയമമനുസരിച്ചുള്ള അടിയന്തിര അറസ്റ്റില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കണമെന്നുള്ള സുപ്രീംകോടതി വിധിക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്.

പഞ്ചാബിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. സംസ്ഥാനത്ത് ഞായറാഴ്ച വൈകീട്ട് 5 മുതല്‍ തിങ്കളാഴ്ച 11 വരെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ദളിത് പ്രാതിനിധ്യമുള്ള സംസ്ഥാനമാണ് പഞ്ചാബ്. പഞ്ചാബിലെ ജനസംഖ്യയിലെ ദളിത് പ്രാതിനിധ്യം 32 ശതമാനമാണ്

 

സമരത്തിന് കോണ്‍ഗ്രസ്, സി.പി.ഐ, ഇടത് യൂണിയനുകള്‍, ജനതാദള്‍ തുടങ്ങിയ കക്ഷികളുടെ പിന്തുണയുണ്ട്.

സുപ്രീംകോടതി വിധി പ്രകാരം എസ്.സി-എസ്.ടി ആക്ട് പ്രകാരം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്യുന്നതിനു മുമ്പ്, ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിനു താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ പ്രാഥമിക അന്വേഷണം അനിവാര്യമാണെന്നും കര്‍ശനമായ വ്യവസ്ഥകളുള്ള ഈ നിയമം നേരിടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് ഒരു തടസവുമില്ല.

ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ മാത്രമെ പട്ടികജാതി-പട്ടികവര്‍ഗ പീഡനനിരോധന നിയമമനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചിരുന്നു.
ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഡോ. സുഭാഷ് കാശിനാഥ് മഹാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ആദര്‍ശ് ഗോയല്‍, യു. യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദശം നല്‍കിയത്.