കോഴിക്കോട്: സാലറി ചലഞ്ച് ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ച അധ്യാപികയെ നവമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവർക്കെതിരെ അത്തോളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പന്തലായനി യു.പി സ്കൂൾ അധ്യാപിക എ.സുമയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കെ.പി.എസ്.ടി.യു സംസ്ഥാന കൗൺസിൽ അം​ഗമാണ് സുമ.

കഴിഞ്ഞ ദിവസം സുമ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് കത്തിക്കുന്നതിന്റെ ഫോട്ടോ ഫെയ്സ്ബുക്കിലൂടെ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. ഈ ഫോട്ടോയ്ക്ക് നേരെ ചിലർ ലെെം​ഗികചുവയുള്ള പരാമർശം നടത്തുകയായിരുന്നു.

പരാതിയെ തുടർന്ന് പോസ്റ്റ് ഷെയർ ചെയ്തവർ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയും അക്കൗണ്ട് ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇടത് അനുഭാവികളെന്ന് പ്രൊഫെെലിൽ രേഖപ്പെടുത്തിയവരാണ് അധിക്ഷേപകരമായ പ്രസ്താവനകളുമായി പോസ്റ്റ് ഷെയർ ചെയ്തതെന്ന് അധ്യാപിക പരാതിയിൽ പറയുന്നു. സെെബർ ആക്രമത്തെ നിയമപരമായി നേരിടുമെന്ന് അധ്യാപിക പറഞ്ഞു.

സർക്കാർ നടത്തിയ പ്രളയ ഫണ്ട് തട്ടിപ്പ്, ധൂർത്ത്, സാമ്പത്തിക പ്രയാസം അനുഭവിക്കുമ്പോഴും വൻ തുക വാടകയ്ക്ക് ​ഹെലികോപ്റ്റർ എടുക്കൽ തുടങ്ങിയവയിൽ പ്രതിഷേധിച്ചാണ് അധ്യാപിക ഉത്തരവ് കത്തിച്ചതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക