ബയേണ്‍ മ്യുണീക്കിന്റെ ഗോളടി യന്ത്രം എന്നറിയപ്പെട്ടിരുന്ന പോളണ്ട് സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി കഴിഞ്ഞ സീസണിലാണ് ബാഴ്‌സലോണയിലെത്തിയത്. 34കാരനായ താരത്തെ 45 മില്യണ്‍ യൂറോക്ക് ക്ലബ്ബിലെത്തിച്ചതിന് പലരും ബാഴ്‌സയെ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ ബാഴ്‌സയില്‍ മികച്ച പ്രകടനം കഴ്ചവെച്ച് വിമര്‍ശിച്ചവരുടെ പ്രീതി പിടിച്ചുപറ്റുകയാണ് താരം ഇപ്പോള്‍. സീസണിന്‍ ഇതുവരെ 13 ലീഗ് ഗോളുകള്‍ അക്കൗണ്ടിലാക്കിയ ലെവക്ക് ബാഴ്‌സലോണയെ സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്തെത്തിക്കാനായി.

ലെവന്‍ഡോസ്‌കിയെ മുന്നില്‍ കണ്ടാണ് ബാഴ്‌സയുടെ നിലവിലെ കുതിപ്പ്. ടീമിലെ യുവതാരങ്ങളെ കൃത്യമായി നയിക്കുന്നതിലും പ്രഗത്ഭനായ പോളിഷ് സ്‌ട്രൈക്കര്‍ കഴിവ് തെളിയിച്ചിരിക്കുകയാണ്. എന്നാല്‍ ബാഴ്‌സലോണയുമായി സൈന്‍ ചെയ്യുന്നതിന് മുമ്പ് ലെവ റയല്‍ മാഡ്രിഡിലേക്ക് ചേക്കാറിനിരിക്കുകയായിരുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

2021ല്‍ ബയേണ്‍ മ്യൂണിക്ക് വിടാനൊരുങ്ങിയ ലെവന്‍ഡോസ്‌കി മറ്റൊരു ക്ലബ്ബിനെ കണ്ടെത്താന്‍ ഏജന്റിനോട് ആവശ്യപ്പെട്ടിരുന്നു എന്നും റയല്‍ മാഡ്രിഡായിരുന്നു ആ സമയത്തെ താരത്തിന്റെ ഫസ്റ്റ് ചോയ്സ് എന്നുമായിരുന്നു റിപ്പോര്‍ട്ട്. റെലെവോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

റെലെവോയുടെ റിപ്പോര്‍ട്ട് പ്രകാരം രണ്ട് കാരണങ്ങള്‍ മുന്‍ നിര്‍ത്തി റയല്‍ മാഡ്രിഡ് താരത്തെ സൈന്‍ ചെയ്യിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. വമ്പന്‍ തുകയാണ് ബയേണ്‍ താരത്തിനായി ആവശ്യപ്പെട്ടിരുന്നത്.

34 വയസുള്ള താരത്തിന് ഇത്രയും തുക മുടക്കാന്‍ റയല്‍ മാഡ്രിഡിന് താല്‍പര്യമുണ്ടായിരുന്നില്ല. ഇതിനുപുറമെ മികച്ച ഫോമില്‍ കളിച്ചിരുന്ന കരിം ബെന്‍സെമയില്‍ പെരസ് വിശ്വാസമര്‍പ്പിക്കുകയായിരുന്നു.

ഇന്ന് നടക്കാനിരിക്കുന്ന സ്പാനിഷ് സൂപ്പര്‍കപ്പ് ഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരെ ഇറങ്ങാനിരിക്കയാണ് റോബര്‍ട്ട് ലെവന്‍ഡോസ്‌കി. ബാഴ്സലോണയില്‍ എത്തിയതിനു ശേഷം ആദ്യത്തെ കിരീടം നേടാന്‍ ലെവന്‍ഡോസ്‌കിക്കുള്ള അവസരമാണ് ഈ മത്സരം.

ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ ഇനിയില്ലെന്നതിനാല്‍ തന്നെ സാധ്യമായ മറ്റു കിരീടങ്ങളെല്ലാം നേടിയെടുക്കാനാവും ബാഴ്സയും ലെവയും ശ്രമിക്കുക.

അതേസമയം, എല്‍ ക്ലാസിക്കോ മത്സരമായ ഫൈനലില്‍ റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ പരാജയപ്പെടുത്തിയത്. ബാഴ്‌സക്കായി ഗവി, ലെവന്‍ഡോസ്‌കി, പെഡ്രി എന്നിവരാണ് ഗോളുകള്‍ സ്വന്തമാക്കിയത്. റയലിന്റെ ആശ്വാസ ഗോള്‍ മത്സരത്തിന്റെ രണ്ടാം പകുതിയുടെ അധിക സമയത്ത് കരീം ബെന്‍സേമ നേടി.

മത്സരത്തില്‍ ഇരു ടീമുകളും ഏകദേശം ഒരേ രീതിയില്‍ തന്നെയുള്ള മത്സരമാണ് കാഴ്ച വെച്ചതെങ്കിലും ബാഴ്‌സയെപ്പോലെ കിട്ടിയ അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ റയലിനായില്ല.

Content Highlights: Robert Lewandowski wanted to sign with Real Madrid before signing with Barcelona