ന്യൂദല്‍ഹി: സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാഗേഷ് അസ്താനക്കെകതിരെയുള്ള തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്ന് സി.ബി.ഐ ഡെപ്യൂട്ടി എസ്.പി എ.കെ. ബസ്സി. അസ്താനയ്‌ക്കെതിരായ കൈക്കൂലി കേസ് അന്വേഷിച്ചിരുന്ന തന്നെ ആന്‍ഡമാനിലേക്കു സ്ഥലം മാറ്റിയതിനെതിരെ ബസ്സി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

അസ്താനയ്‌ക്കെതിരെ ശക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ബസ്സി വ്യക്തമാക്കി. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കണമെന്നും ബസ്സി ആവശ്യപ്പെട്ടു. വ്യസായിയായ സതീഷ് സനയില്‍ നിന്നും കൈക്കൂലി വാങ്ങിയതിനുള്ള മറ്റ് തെളിവുകളായി വാട്സ് ആപ്പ് ഫേസ്ബുക്ക് മെസ്സേജുകള്‍ തുടങ്ങിയവ തന്റെ കയ്യിലുണ്ടെന്നും ബസ്സി പറഞ്ഞു.

ALSO READ: സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാന്‍ അധികാരമുണ്ട്; ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ തള്ളി രാഹുല്‍ ഗാന്ധി
സി.ബി.ഐയുടെ മേധാവിയായി ചുമതലയേറ്റ എം. നാഗേശ്വര്‍ റാവുവാണ് അസ്താനയ്‌ക്കെതിരായ കേസ് അന്വേഷിച്ചിരുന്ന ബസ്സിയുള്‍പ്പടെ മൂന്നുപേരെ മാറ്റിയിരുന്നു. പൊതുതാല്‍പര്യപ്രകാരമാണ് സ്ഥലം മാറ്റുന്നതെന്നാണ് അന്ന് പറഞ്ഞിരുന്നത്. അലോക് വര്‍മയുമായി ബന്ധമുള്ള 13 പേരേയും അന്ന് മാറ്റിയിരുന്നു.

പ്രധാനമന്ത്രിയുടെ ഏറ്റവും അടുത്തയാളെന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയാണ് രാഗേഷ് അസ്താന. ഗുജറാത്ത് ഉദ്യോഗസ്ഥാനായ അസ്താന പ്രധാനമന്ത്രിയുടെ അടുത്തയാളായത് കൊണ്ടാണ് അസ്താനയ്ക്ക് പ്രധാന ചുമതലകള്‍ ലഭിച്ചിരുന്നത് എന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അസ്താനയ്‌ക്കെതിരെ പ്രധാനമന്ത്രിക്ക് നടപടിയെടുക്കേണ്ടിവന്നത് തിരിച്ചടിയാണെന്നാണ് വിലയിരുത്തുന്നത്.