മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റ് താരങ്ങള്‍.

ചിത്രത്തിൽ മമ്മൂട്ടി സിദ്ധാർത്ഥിന്റെയും അർജുൻ അശോകന്റെയും കഴുത്തിന് കുത്തി പിടിക്കുന്ന സീനിനെക്കുറിച്ച് സംസാരിക്കുകയാണ് രാഹുൽ സദാശിവൻ. ആ സീൻ വിഷലി കാണുമ്പോൾ മമ്മൂട്ടി അത്രയും ഭീകരമായി പിടിക്കുന്നതെന്ന് തോന്നുമെന്ന് രാഹുൽ പറഞ്ഞു.

എന്നാൽ അർജുനെയും സിദ്ധാർഥിനെയും കഴുത്തിന് പിടിച്ചതിന് ശേഷം ചോദിക്കുമ്പോൾ വളരെ സോഫ്റ്റ് ആയിട്ടാണ് പിടിച്ചതെന്ന് അവർ പറയുമെന്നും രാഹുൽ സദാശിവൻ കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിഷലി നമ്മൾ അത് കാണുമ്പോൾ ഭയങ്കര പ്രഷർ കൊടുത്തു ചെയ്യുന്ന രീതി നമുക്ക് തോന്നും. സിനിമയിൽ അർജുന്റെ കഴുത്തിൽ പിടിക്കുന്ന സീൻ ഉണ്ട്, അതുപോലെ വേലക്കാരനെ കഴുത്തിൽ പിടിക്കുന്ന സീൻ ഉണ്ട്. അതുകഴിഞ്ഞ് ഞാൻ പോയി ചോദിക്കുമ്പോൾ ആ പിടുത്തം വളരെ സോഫ്റ്റ് ആണ് എന്ന് പറയുക,’ രാഹുൽ സദാശിവൻ പറഞ്ഞു.

ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിന് പല കോണുകളില്‍ നിന്നുമുള്ള മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 50 കോടി ക്ലബ്ബില്‍ ഇടം നേടിയ ആദ്യ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ എന്ന റെക്കോഡും ഭ്രമയുഗം സ്വന്തമാക്കി. റിലീസ് ചെയ്ത് 28ാം ദിവസത്തിലാണ് ചിത്രം ഒ.ടി.ടിയിലെത്തിയത്.

കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മമ്മൂട്ടി കളം നിറഞ്ഞു നിൽക്കുമ്പോൾ അർജുൻ അശോകൻ തേവനായും സിദ്ധാർത്ഥ് ഭരതൻ വെപ്പുകാരനായും ചിത്രത്തിൽ തിളങ്ങിനിൽക്കുന്നുണ്ട്. 17ാം നൂറ്റാണ്ടില്‍ മലബാറില്‍ നടക്കുന്ന കഥയാണ് ഭ്രമയുഗത്തിന്റെ പശ്ചാത്തലം. അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റ്റുഡിയോസിന്റെയും ബാനറില്‍ എസ്. ശശികാന്തും ചക്രവര്‍ത്തി രാമചന്ദ്രയുമാണ് ചിത്രം നിർമിച്ചത്.

Content Highlight: Rahul sadasivan about mammootty’s brilliance