കൊച്ചി: നവാഗതനായ ഡിജോ ആന്റണി സംവിധാനം ചെയ്ത ക്വീന്‍ വന്‍ വിജയവുമായി മുന്നേറി കൊണ്ടിരിക്കുകയാണ്. റിലീസിന് മുമ്പ് ഒരു എഞ്ചിനിയറിംഗ് കോളേജ് പിള്ളാരുടെ സിനിമ മാത്രമായി കണ്ടിരുന്ന സിനിമ റിലീസിന് പിന്നാലെ വന്‍ വിജയമാവുകയായിരുന്നു.

കോളേജ് സിനിമ എന്നതിലുപരിയായി ശക്തമായ ഒരു വിഷയം ചര്‍ച്ച ചെയ്യുന്ന സിനിമയായിരുന്നു ക്വീന്‍. ചിത്രത്തില്‍ എറ്റവും കൈയ്യടി ലഭിച്ച കഥാപാത്രമായിരുന്നു സലീം കുമാറിന്റെ അഡ്വ;മുകുന്ദന്‍ എന്ന കഥാപാതം. സമകാലീന സംഭവങ്ങളെ കൂടി മുന്‍ നിര്‍ത്തി അവതരിപ്പിച്ച സിനിമയില്‍ അഡ്വക്കേറ്റ് മുകുന്ദന്റെ ഒരോ ഡയലോഗിനും കൈയ്യടി വീഴുന്നുണ്ടായിരുന്നു.

ഇപ്പോള്‍ ഇതാ ചിത്രത്തില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് മുറിച്ച് മാറ്റാന്‍ പറഞ്ഞ സീന്‍ പുറത്ത് വിട്ടിരിക്കുകയാണ് ക്വീനിന്റെ അണിയറ പ്രവര്‍ത്തകര്‍. സംവിധായകന്‍ ഡിജോ ആന്റണിയാണ് സീന്‍ പുറത്ത് വിട്ടത്.

ഡിലീറ്റ് ചെയ്ത കോടതി സീനുകളില്‍ ഒന്ന്. കത്രിക വെക്കാന്‍ പറഞ്ഞു കാരണം അവര്‍ ഇത് കുറ്റമായാണ് കണ്ടെത്തിയത് എന്ന് പറഞ്ഞ് കൊണ്ടാണ് സീന്‍ റിലീസ് ചെയ്തത്.

തൂക്കുകയര്‍ വാങ്ങി കൊടുക്കാന്‍ അല്ല കോടതികള്‍ എന്ന് ജഡ്ജിയുടെ പരാമര്‍ശത്തെ സലിംകുമാര്‍ അവതരിപ്പിക്കുന്ന അഡ്വക്കേറ്റ് മുകുന്ദന്‍ ചോദ്യം ചെയ്യുന്ന സീനാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. പിന്നെ എന്തിനാണ് സാര്‍ കോടതികള്‍ നൂറ് രൂപ കൊടുത്ത് സിനിമ കാണാന്‍ വന്നവനെ കൊണ്ട് ജനഗണമന പാടിക്കാനോ ? അതോ ആറായിരം കോടി കടമുള്ളവനെ വിദേശത്തേക്ക് പറക്കാന്‍ സഹായിച്ച് അവനെ യാത്രയാക്കാനോ ? എന്തിനാണ് കോടതികള്‍ എന്ന ഡയലോഗാണ് ഡിലീറ്റ് ചെയ്യേണ്ടി വന്നത്.