പന്തളം: അരവണയും അപ്പവും നല്‍കുന്നത് കൊട്ടാരം നിര്‍വ്വാഹക സമിതിയാണെന്ന് പറഞ്ഞതില്‍ ഖേദിക്കുന്നുവെന്നും അവരോട് മാപ്പ് പറയുന്നുവെന്നും പന്തളം ശ്രീജിത്ത്.

ശബരിമല ദര്‍ശനം കഴിഞ്ഞ് പന്തളത്ത് എത്തുന്ന അയ്യപ്പഭക്തര്‍ക്കായി പന്തളം കൊട്ടാരം അപ്പം അരവണ എന്നിവ നിര്‍മ്മിച്ചു വില്‍ക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയ ആളാണ് ശ്രീജിത്ത് പന്തളം.

കൊട്ടാരം നിര്‍വാഹക സംഘം ഇത്തരത്തില്‍ അപ്പവും അരവണയും വിതരണം ചെയ്യുന്നില്ലെന്ന് പറഞ്ഞതോടെയാണ് ശ്രീജിത്ത് പന്തളം വിശദീകരണവുമായി രംഗത്ത് വന്നത്.

കൊട്ടാരം നിര്‍വാഹക സമിതി എന്നത് തെറ്റായി പോസ്റ്റില്‍ ചേര്‍ത്തതാണെന്നും ആ പോസ്റ്റ് പിന്നീട് എഡിറ്റ് ചെയ്തിരുന്നെന്നും ഇയാള്‍ വ്യക്തമാക്കുന്നു

Also read: യതീഷ് ചന്ദ്രയുടെ ബൂട്ട് പൊന്തുന്നത് പോലെയായിരിക്കില്ല ആര്‍.എസ്.എസ്‌കാരന്റെ കാല് പൊന്തുന്നത്; പൊലീസിനെ അക്രമിക്കാന്‍ ആഹ്വാനം ചെയ്ത് ശോഭാ സുരേന്ദ്രന്‍ -വീഡിയോ കാണാം

കൊട്ടാരത്തില്‍ അരവണയും അപ്പവും ലഭ്യമാണ് എന്നത് സത്യമാണ്.പന്തളത്ത് എത്തുന്നവര്‍ ഇവിടെ വന്ന് അപ്പം വാങ്ങണം. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കൊട്ടാരത്തിലുള്ളവര്‍ക്ക് അതൊരു സഹായമാകുമെന്നും ശ്രീജിത്ത പറയുന്നു.

മണ്ഡലകാലത്ത് മിതമായ വിലയ്ക്ക് പണ്ട് മുതലേ കടുംപായസം പന്തളം കൊട്ടാരത്തിലും തേവാരപ്പുരയില്‍ എത്തുന്നവര്‍ക്ക് വാങ്ങാവുന്നതാണ്. ഈ ബോട്ടിലില്‍ പന്തളം രാജാവിന്റെയും മണികണ്ഠന്റെയും ചിത്രവും ഉണ്ട്. ഈ ബോട്ടിലിന്റെ ചിത്രവും പങ്കുവച്ചായിരുന്നു പ്രചാരണം.

ചെറിയ വരുമാനത്തിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചെയ്തുവന്നിരുന്ന കടുംപായസവിതരണത്തെ അരവണയോട് ഉപമിച്ച് പ്രചാരം നല്‍കുന്നതിന് പിന്നില്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനം കുറയ്ക്കാനുള്ള നീക്കമാണെന്നും ആക്ഷേപവും ഉയരുന്നുണ്ട്.