[] തിരുവനന്തപുരം: സൗദിയിലെ നിതാഖത് നിയമം മൂലം മടങ്ങി വരുന്നവരുടെ വിവരശേഖരണത്തിനും പുനരധിവാസ പദ്ധതി തയ്യാറാക്കുന്നതിനും വേണ്ടിയുള്ള നോര്‍ക്ക റൂട്ട്‌സിന്റെ സഹായകേന്ദ്രം പ്രവര്‍ത്തനം അവസാനിപ്പിച്ചു.

കഴിഞ്ഞ ഏപ്രില്‍ രണ്ടിന് തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ എന്നീ വിമാനത്താവളങ്ങളിലാണ് നോര്‍ക്ക ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങിയിരുന്നത്. 19,163 പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇവരില്‍ കൂടുതല്‍പേരും സൗദിയില്‍ ടാക്‌സി ഡ്രൈവര്‍മാരായിരുന്നു. നിതാഖത് നിയമത്തിനനുസരിച്ച് പദവി ശരിയാക്കാന്‍ പറ്റാത്തതിനാലാണ് നാട്ടിലേക്ക് മടങ്ങിയത്.

എന്നാല്‍ ഗള്‍ഫിലെ സൗദിയിലടക്കം മറ്റ് രാജ്യങ്ങളിലും ആയിരക്കണക്കിന് ജോലി സാധ്യതകളാണ് വരാനിരിക്കുന്നതെന്ന് നോര്‍ക്ക അഡീഷണല്‍ സെക്രട്ടറി ആര്‍.എസ്. കണ്ണന്‍ പറഞ്ഞു.

അതിനിടെ സ്വദേശി വത്കരണ നിയമം കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ് സൗദി അറേബ്യ. പുതിയ പരിഷ്‌കരണ പ്രകാരം എട്ട് വര്‍ഷം മാത്രമേ വിദേശികള്‍ക്ക് സൗദിയില്‍ തുടരാനാകു. വിദേശികള്‍ കുടുബാംഗങ്ങളെ സൗദിയില്‍ കൊണ്ടുവരുന്നത് തടയാനും സൗദി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.