ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് അഡ്ലെയ്ഡില്‍ നടക്കുകയാണ്. പിങ്ക് ബോളിലെ ഡേ- നൈറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയും 180 റണ്‍സിന് ഓള്‍ ഔട്ട് ആകുകയും ചെയ്തിരുന്നു. നിലവില്‍ രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് നേടിയത്. ഇതോടെ ഓസീസ് മികച്ച ലീഡിലേക്കെത്താനാണ് ലക്ഷ്യം വെക്കുന്നത്.

കങ്കാരുക്കള്‍ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് വണ്‍ ഡൗണ്‍ ബാറ്റര്‍ മാര്‍നസ് ലബുഷാനും ക്രീസില്‍ തുടരുന്ന ട്രാവിസ് ഹെഡുമാണ്. ലബുഷാന്‍ 126 പന്തില്‍ നിന്ന് ഒമ്പത് ഫോര്‍ അടക്കം 64 റണ്‍സ് നേടിയാണ് പുറത്തായത്. നടന്നുകൊണ്ടിരിക്കുന്ന ഡേ- നൈറ്റ് ടെസ്റ്റില്‍ ആദ്യ ഫിഫ്റ്റി നേടുന്ന താരമാകാനും ലബുഷാന് സാധിച്ചു.

ഇന്ത്യന്‍ യുവ ബൗളര്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തില്‍ ജെയ്‌സ്വാള്‍ നേടിയ തകര്‍പ്പന്‍ ക്യാച്ചിലാണ് താരം പുറത്തായത്. എന്നിരുന്നാലും പൊതുവെ ബാറ്റര്‍മാര്‍ക്ക് ബുദ്ധിമുട്ടുള്ള പിച്ചില്‍ മികച്ച പ്രകടനമാണ് ലബുഷാന്‍ കാഴ്ചവെച്ചത്.

താരത്തിന് പുറമെ മികച്ച പ്രകടനവുമായി മുന്നേറുകയാണ് സ്റ്റാര്‍ ബാറ്റര്‍ ട്രാവിസ് ഹെഡും. നിലവില്‍ 81 പന്തില്‍ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 63* റണ്‍സ് നേടിയാണ് താരം ഇന്നിങ്‌സ് തുടരുന്നത്.

ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് വീഴ്ത്തിയത് സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയാണ്. ഓപ്പണര്‍ ഉസ്മാന്‍ ഖവാജ (35 പന്തില്‍ 13), നഥാന്‍ മെക്സ്വീനി (109 പന്തില്‍ 39), സ്റ്റീവ് സ്മിത് (11 പന്തില്‍ 2) എന്നിവരെയാണ് ബുംറ പറഞ്ഞയച്ചത്. ആറാമനായി ഇറങ്ങിയ മിച്ചല്‍ മാര്‍ഷിന്റെ വിക്കറ്റ് നേടിയത് ആര്‍. അശ്വിനാണ് 26 പന്തില്‍ ഒമ്പത് റണ്‍സ് നേടിയ താരത്തെ കീപ്പര്‍ ക്യാച്ചില്‍ കുരുക്കുകയായിരുന്നു അശ്വിന്‍.

ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് 42 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയായിരുന്നു. ഓപ്പണര്‍ കെ.എല്‍ രാഹുല്‍ 37 റണ്‍സും ശുഭ്മന്‍ ഗില്‍ 31 റണ്‍സും നേടി ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

 

Content Highlight: Marnus Labuschange And Travis Head In Great Performance In Adelaide Test