അഗര്‍ത്തല: ത്രിപുരയിലെ കസ്റ്റഡി മരണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മണിക് സര്‍ക്കാര്‍. 2019 ഒക്ടോബര്‍ മുതല്‍ ത്രിപുരയില്‍ നടന്ന കസ്റ്റഡി മരണങ്ങളില്‍ അന്വേഷണം വേണമെന്നാണ് സി.പി.ഐ.എമ്മിന്റെ ത്രിപുര മുന്‍ മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം ബി.ജെ.പി മുഖ്യമന്ത്രി ബിപ്ലബ് കുമാറിന് കത്തെഴുതി. പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സാജോ മോഗിന്റെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.

ജൂണ്‍ 21ന് എഴുതിയ കത്തില്‍ നാല് കേസുകളാണ് മണിക് സര്‍ക്കാര്‍ പ്രധാനമായും പരാമര്‍ശിച്ചത്. പൊലീസ് കസ്റ്റഡിയിലുള്ള ആളുകള്‍ക്ക് അസ്വഭാവിക മരണം സംഭവിക്കുന്നത് വലിയ ആശങ്കയുളവാക്കുന്ന സാഹചര്യമാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് അവഗണിക്കാന്‍ സാധിക്കില്ല. ആവശ്യമായ നടപടികളോ അന്വേഷമണോ നടത്താതെ കേസുകള്‍ അടിച്ചമര്‍ത്തുന്നത് ശരിയല്ല’, മണിക് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ ത്രിപുരയില്‍ നാല് കസ്റ്റഡി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് സഹായം നല്‍കണമെന്ന ആവശ്യവും സി.പി.ഐ.എം ഉന്നയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ