കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ഉറപ്പുവരുത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ലെന്ന് ആര്‍.എസ്.എസ് വിലയിരുത്തല്‍. പാര്‍ട്ടിയിലെ ഉള്‍പോരും ഗ്രൂപ്പിസവുമാണ് ഇതിന് കാരണമെന്നാണ് ആര്‍.എസ്.എസിന്റെ വിലയിരുത്തല്‍.

തെരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ യോഗം കൊച്ചിയില്‍ ആര്‍.എസ്.എസ് വിളിച്ചുചേര്‍ത്തിട്ടുണ്ട്.പ്രധാനമായും രണ്ട് അജണ്ടകളാണ് യോഗത്തില്‍ ഉള്ളത്.

ഒന്ന് തെരഞ്ഞെടുപ്പ് അവലോകനവും രണ്ട് അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഫണ്ട് ശേഖരണവുമാണ്.മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ആര്‍.എസ്.എസ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട് ഇടപ്പെട്ടിരുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ ആര്‍.എസ്.എസ് ഇടപ്പെട്ടെങ്കിലും കാര്യമായ നേട്ടം ഉണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 2 പഞ്ചായത്തുകളിലും 2 മുന്‍സിപാലിറ്റികളിലുമാണ് ബി.ജെ.പി ഭരണം ഉറപ്പിച്ചിട്ടുള്ളത്.

അതേസമയം പാര്‍ട്ടിയിലെ നേതാക്കള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് പി.കെ കൃഷ്ണദാസ് മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും താഴേതട്ടില്‍ അടക്കം വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സുരേന്ദ്രന്റെ നേതൃത്വത്തിനെതിരെ ശോഭാ സുരേന്ദ്രന്‍ വിഭാഗവും കൃഷ്ണദാസ് പക്ഷവും കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്.

2015നെക്കാള്‍ ആകെ ജയിച്ച വാര്‍ഡുകളുടെ എണ്ണം കൂടിയെന്ന നേതൃത്വത്തിന്റെ അവകാശവാദം പൊള്ളയാണ്. ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്കിലും പാര്‍ട്ടിക്കുണ്ടായത് കനത്തതോല്‍വിയാണെന്നും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതീക്ഷിച്ച നേട്ടത്തിന്റെ അടുത്തുപോലും എത്തിയില്ലെന്നും കത്തില്‍ പറയുന്നുണ്ട്.

തെരഞ്ഞെടുപ്പ് സമിതിയും കോര്‍കമ്മിറ്റിയും ചേര്‍ന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍, പി.എം വേലായുധന്‍, കെ.പി ശ്രീശന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കുന്നില്ലെന്നതുമാണ് കത്തില്‍ ശോഭാ വിഭാഗം പ്രധാനമായും പറയുന്നത്.

കോണ്‍ഗ്രസ് വിട്ടുവന്ന നേതാക്കള്‍ക്ക് വാരിക്കോരി സ്ഥാനമാനങ്ങള്‍ നല്‍കിയെന്നും പറയുന്നു. സുരേന്ദ്രന്റ നേതൃത്വത്തില്‍ മുന്നോട്ട് പോയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി തുടരുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.

തെരഞ്ഞെടുപ്പിന് മുമ്പ് ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച പരാതികള്‍ തീര്‍ക്കണമെന്ന് ആര്‍.എസ്.എസ് നേതാക്കള്‍ ഉന്നയിച്ച ആവശ്യം പരിഗണിച്ചില്ല എന്ന പരാതിയും ശോഭ സുരേന്ദ്രന്‍ ഉന്നയിക്കുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് തവണ ശോഭാ സുരേന്ദ്രന്‍ വിഭാഗം കേന്ദ്രത്തിന് സുരേന്ദ്രനെതിരെ കത്ത് നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Local Body Election Result, RSS convened a meeting of Sangh Parivar organizations