തീരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യകരമായ ജീവിതം നയിക്കാനാകുമെന്ന് പഠനം. തീരങ്ങളില്‍ നിന്ന് അകലെയുള്ള ഇടങ്ങളില്‍ ജീവിക്കുന്നവരെക്കാള്‍ ആരോഗ്യം തീരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്കുണ്ടാകുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.[]

2001ലെ സെന്‍സസ് കണക്ക് പരിശോധിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞരാണ് ഈ നിഗമനത്തിലെത്തിച്ചേര്‍ന്നത്. കടലിന് എത്രത്തോളം അടുത്താണോ കഴിയുന്നത് അത്രത്തോളം ആരോഗ്യത്തിലും ആ മാറ്റം കാണാന്‍ സാധിക്കുമെന്നാണ് ഇവരുടെ നിഗമനം.

പെനിസുല കോളേജ് ഓഫ് മെഡിസിന്റെ ഭാഗമായ യൂറോപ്യന്‍ സെന്റര്‍ ഫോര്‍ എന്‍വിറോണ്‍മെന്റ് ആന്റ് ഹ്യൂമണ്‍ ഹെല്‍ത്തിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തലിന് പിന്നില്‍. സാമ്പത്തികമായി താഴ്ന്ന രാജ്യങ്ങളില്‍ തീരപ്രദേശങ്ങളിലെ ജീവിതവും ആരോഗ്യവുമായുള്ള ബന്ധം കുറേക്കൂടി ശക്തമാണെന്നും ഇവര്‍ പറയുന്നു.

ബെന്‍ വീലറുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. “ബീച്ചില്‍ പോകുന്നത് ആളുകള്‍ക്ക് ആശ്വാസം പകരുമെന്ന് നമുക്കറിയാം. എന്നാല്‍ കടല്‍തീരങ്ങളില്‍ സമയം ചിലവഴിക്കുന്നത് നല്ല ആരോഗ്യം സ്വന്തമാക്കുന്നതിന് എത്രത്തോളം സഹായിക്കുമെന്നതിന് തെളിവുകളുണ്ടായിരുന്നില്ല. ” ബെന്‍ വീലര്‍ പറയുന്നു.