കോഴിക്കോട്: സി.എം.ആര്‍.എല്‍ എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിലെ ഇ.ഡി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ തള്ളി സി.പി.ഐ.എം നേതാവും എം.എല്‍.എയുമായ പി.എ മുഹമ്മദ് റിയാസ്. തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ലക്ഷ്യമിട്ട് മെനഞ്ഞ കള്ളക്കഥകളാണ് ഇവയെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പണമിടപാട് വിവരങ്ങള്‍ വീണ. ടിയുടെ പക്കലുണ്ടായിരുന്ന ബുക്കിലെ ഏഴ് പേജുകളിലായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പണം ദുബായിലേക്ക് കടത്തിയതായി വീണ സമ്മതിച്ചെന്നും ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ കത്തിലുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മനുഷ്യരുടെ പച്ച ഇറച്ചി തിന്നുന്നവര്‍ ഇത്തരത്തിലുള്ള അസംബന്ധങ്ങള്‍ തുടരട്ടെയെന്നും നിയമപരമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്നത്തെ മാധ്യമങ്ങളില്‍ ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ട് പുതിയ അസംബന്ധങ്ങള്‍ ഉണ്ട്.
ഇ.ഡി ചോര്‍ത്തി കൊടുത്ത റിപ്പോര്‍ട്ടില്‍ അത്തരം കാര്യങ്ങള്‍ ഉണ്ടെങ്കില്‍ , അത് എന്നെ വ്യക്തിഹത്യ ചെയ്യാന്‍ ലക്ഷ്യമിട്ട് ബോധപൂര്‍വം മെനഞ്ഞ കള്ളക്കഥയാണ്.

ഇത്തരം കാര്യങ്ങള്‍ വീണ ഇ.ഡിക്ക് മുന്നില്‍ സമ്മതിച്ചു എന്ന് ഇ.ഡി ചോര്‍ത്തി നല്‍കിയ വാര്‍ത്തയില്‍ പറയുന്നുണ്ട് .ഇത് പച്ചക്കള്ളമാണ്.
ഇ.ഡി അന്വേഷണം എന്ന പേരില്‍ ചോര്‍ത്തി കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ.
നിയമപരമായി പോരാടും,’ മുഹമ്മദ് റിയാസ് പറഞ്ഞു.

പി.എ മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ 20.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നും ഇതില്‍ ഒരു ഭാഗം ദുബായിലേക്ക് കടത്തിയെന്നും ഇ.ഡി ചൂണ്ടിക്കാട്ടുന്നതായാണ് മാധ്യമ വാര്‍ത്ത. ഹവാല ഇടപാട് സംശയിക്കുന്നതായി ഇ.ഡി കത്തില്‍ സൂചിപ്പിക്കുന്നുവെന്നും 2024-25ലെ പണമിടപാടിന്റെ വിവരങ്ങള്‍ കത്തിലുണ്ടെന്നും ഇത് ഇ.ഡി കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നുമായിരുന്നു മാധ്യമ റിപ്പോര്‍ട്ട്.

Content Highlight: Let the dance of those who delight in devouring the raw flesh of the living continue.
Will fight legally: Mohammed Riyas