മുംബൈ: മുംബൈയില്‍ താമസിക്കുന്ന കൊങ്കണ്‍ മേഖലയിലെ കൊങ്കണി, മാല്‍വണി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഹിന്ദുത്വത്തെ പിന്തുണയ്ക്കുന്നവരാണെന്ന് ബി.ജെ.പി നേതാവ് അമീത് സതം.

മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയിലുള്ള സാവന്ത്വാഡിയിലേക്ക് മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസില്‍ നിന്ന് ഗണപതി ഭക്തര്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സാതം. ഇത്തരത്തിലൊരു ട്രെയിന്‍ സര്‍വീസ് ക്രമീകരിച്ചതിന് സഹപ്രവര്‍ത്തകനും സംസ്ഥാന മന്ത്രിയുമായ മംഗള്‍ പ്രഭാത് ലോധയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

‘മാല്‍വണികളും കൊങ്കണികളും ഹിന്ദുത്വത്തിന്റെ പിന്തുണക്കാരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകള്‍ പിന്തുടര്‍ന്നും ദേവേന്ദ്ര ഫഡ്നാവിസിന്റെ മാര്‍ഗ നിര്‍ദേശത്തിലും മുംബൈയിലെ കൊങ്കണി-മാല്‍വണി ജനങ്ങള്‍ വികസന യാത്രയില്‍ പങ്കാളികളാകുന്നത് കാണാം,’ അദ്ദേഹം പറഞ്ഞു.

മുംബൈ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മാല്‍വണി ജനവിഭാഗങ്ങള്‍ നല്‍കിയ പിന്തുണയാണ് 43 വര്‍ഷത്തിന് ശേഷം ബി.ജെ.പിക്ക് ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ മേയര്‍ പദം ഉറപ്പാക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിന്ധുദുര്‍ഗ് ജില്ലയില്‍ നിന്നുള്ള റിതു താവ്ഡെ മേയര്‍ സ്ഥാനം ഏറ്റെടുത്തത് കൊങ്കണിലെ ജനങ്ങള്‍ക്ക് ‘തിരികെ നല്‍കിയ സമ്മാനമാണെന്നും അദ്ദേഹം പറഞ്ഞു.

വലിയ ആഘോഷവേളകളില്‍ ജനങ്ങളുടെ സൗകര്യം ഉറപ്പാക്കുക എന്നത് പൊതുപ്രവര്‍ത്തകരുടെ ഉത്തരവാദിത്തമാണെന്ന് മന്ത്രി മംഗള്‍ പ്രഭാത് ലോധ പറഞ്ഞു.

‘കൊങ്കണിലെ ജനങ്ങള്‍ക്ക് ഗണപതി പൂജയാണ് ഏറ്റവും വലിയ ആഘോഷം. എല്ലാവരും കുടുംബത്തോടൊപ്പം അവിടേക്ക് യാത്ര ചെയ്യുന്നു. സാധാരണ ട്രെയിനുകളില്‍ റിസര്‍വേഷന്‍ ലഭിക്കാത്തവര്‍ പിന്നിലാകാന്‍ പാടില്ല,’ ലോധ പറഞ്ഞു. യാത്ര സുഗമമാക്കാന്‍ ബസ് സര്‍വീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ാേ

Content Highlight: “Konkanis and Malvanis are supporters of Hindutva,” says BJP leader Amit Satam.