മുംബൈ: സാമ്പത്തിക പ്രതിസന്ധിയിലായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് കൊല്‍ക്കത്തയിലെ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. മൂന്നാം ത്രൈമാസത്തില്‍ ഭീമന്‍ നഷ്ടം നേരിട്ട സാഹചര്യത്തിലാണ് കമ്പനിക്ക് കൊല്‍ക്കത്തയില്‍ നിര്‍ത്തേണ്ടി വന്നത്. 444 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്ക് മൂന്നാം ത്രൈമാസത്തില്‍ നേരിട്ടത്.

കൊല്‍ക്കത്തയിലെ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ജീവനക്കാരെ കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സര്‍വ്വീസുകള്‍ നിര്‍ത്തിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കിംഗ്ഫിഷറിന്റെ കൊല്‍ക്കത്തിയിലെ ജീവനക്കാര്‍ക്ക് കമ്പനി ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ കൗണ്ടര്‍ വിട്ടു പോയതായി റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ ദിവസം, വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കമ്പനിയിലുള്ള ഓഹരി പങ്കാളിത്തം കുറച്ചത് കിംഗ്ഫിഷറിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. നേരത്തെ 2.11 ശതമാനമായിരുന്ന വിദേശ നിക്ഷേപം 2011 ഡിസംബര്‍ 31ലെ കണക്കനുസരിച്ച് 0.5 ശതമാനമായി കുറഞ്ഞിരുന്നു.

Malayalam News

Kerala News In English