ചെന്നൈ: ഐ.എസ്.എല്ലില്‍ ചെന്നൈയ്യന്‍ എഫ്.സിക്കെതിരെയുള്ള മത്സരത്തില്‍ റഫറിയുടെ ആ പെനാല്‍റ്റി പിഴവിനെ ഒരു വട്ടമെങ്കിലും പഴിക്കാത്തവരായി ആരുമില്ല. ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ആവേശത്താല്‍ തിങ്ങി നിറഞ്ഞ ഗാലറിയെ ഒരു നിമിഷം നിശ്ശബ്ദമാക്കുന്നതായിരുന്നു റഫറിയുടെ ആ വിവാദ പെനാല്‍റ്റി.

ഒറ്റ നോട്ടത്തില്‍ തന്നെ പെനാല്‍റ്റി വിധിക്കാനുള്ള വകുപ്പൊന്നുമില്ലായെന്ന് മനസ്സിലായിട്ടും ബ്ലാസ്‌റേറഴ്‌സിന്റെ ജിങ്കന് നേരെ മഞ്ഞക്കാര്‍ഡ് പുറത്തെടുത്ത റഫറി പെനാല്‍റ്റിയിലേക്ക് കൈ ചൂണ്ടുകയായിരുന്നു. ഇത് ഗോളാക്കിയ ചെന്നൈയ്യന്‍ എഫ്.സി മത്സരത്തില്‍ കേരളത്തിനെതിരെ ലീഡ് നേടുകയും ചെയ്തു.

കളി കഴിഞ്ഞതോടെ റഫറിയുടെ ഫെയ്‌സ്ബുക്ക് പേജ് കണ്ടെത്തി പൊങ്കാലയിട്ടായിരുന്നു ബ്ലാസ്റ്റേഴസ് ആരാധകര്‍ റഫറിയോടുള്ള കലിപ്പ് തീര്‍ത്തത്. പ്രഞ്ജല്‍ ബാനര്‍ജിയായിരുന്നു കേരളത്തിനെതിരായ ആ വിവാദ പെനാല്‍റ്റി വിളിച്ചത്. അദ്ദേഹത്തിന്റെ ടൈംലൈനിലെ ചിത്രങ്ങള്‍ക്ക് താഴെയെല്ലാം ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ അസഭ്യവര്‍ഷമാണ്.

കഴിഞ്ഞ വര്‍ഷം ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ മികച്ച റഫറി ആയിരുന്നു പ്രഞ്ജല്‍ ബാനര്‍ജി. കൂടാതെ ഐ-ലീഗില്‍ നിരവധി മത്സരങ്ങളില്‍ റഫറിയായതിന്റെ പരിചയസമ്പത്തും ഇദ്ദേഹത്തിനുണ്ട്.

screen shot