മലയാളത്തില്‍ തനിക്ക് പച്ച പിടിക്കാനായില്ലെന്ന് കാളിദാസ് ജയറാം. തമിഴിലാണ് താന്‍ ചിന്തിക്കുന്നതെന്നും അതുകൊണ്ടായിരിക്കും അവിടെ കൂടുതല്‍ പ്രോജക്റ്റുകള്‍ ചെയ്യുന്നതെന്നും കാളിദാസ് പറഞ്ഞു. പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രമായ നച്ചത്തിരം നഗര്‍കിരത്തിന്റെ പ്രസ് മീറ്റിലാണ് കാളിദാസിന്റെ പ്രതികരണം.

‘ഞാന്‍ ആദ്യമായിട്ടാണ് രഞ്ജിത്ത് സാറിന്റെ സിനിമയില്‍ അഭിനയിക്കുന്നത്. കലയും ഷബീറും നേരത്തെ തന്നെ സാറിന്റെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കിട്ടുന്ന അവസരങ്ങളിലൂടെയാണല്ലോ കേറി പോകുന്നത്. ഇവിടെ മാത്രം പച്ച പിടിച്ചില്ല.

ഞാന്‍ താമസിക്കുന്നതൊക്കെ ചെന്നൈയിലാണ്. ഞാന്‍ ചിന്തിക്കുന്ന ഭാഷ തമിഴാണ്. അതുകൊണ്ടാരിക്കും കുറച്ചുകൂടി പ്രോജക്റ്റ് തമിഴില്‍ കിട്ടുന്നത്. ചിലപ്പോള്‍ ഞാന്‍ തന്നെ ഇവിടെ എഫേര്‍ട്ട് എടുക്കാത്തതുകൊണ്ടാവും. ഒരു ടീമുമായി കംഫര്‍ട്ടബിള്‍ ആകുമ്പോഴല്ലേ സിനിമ ചെയ്യാന്‍ പറ്റൂ. ആ ടീമുമായി ബോണ്ട് ക്രിയേറ്റ് ചെയ്യണം, അല്ലെങ്കില്‍ ആ ഫിലിം മേക്കറുടെ ഐഡിയോളജിയുമായി സെറ്റ് ആയി പോയാലേ നമുക്ക് സിനിമ ചെയ്യാന്‍ പറ്റുകയുള്ളൂ.

സാധാരണ ചെയ്യുന്ന ജോണറില്‍ നിന്ന് മാറി രഞ്ജിത്ത് സാറിന്റെ സ്‌റ്റൈല്‍ ബ്രേക്ക് ചെയ്തുകൊണ്ട് പുതിയ ഐഡിയ എടുത്തുവെക്കുമ്പോള്‍ ശരിക്കും സര്‍പ്രൈസ്ഡായി. ആ സിനിമയുടെ എഫേര്‍ട്ടിന്റെ ഭാഗമാകണം എന്ന് ആഗ്രഹമുണ്ടായിരുന്നു,’ കാളിദാസ് പറഞ്ഞു.

‘ലയോള കോളേജില്‍ ഞാന്‍ പഠിക്കുന്ന സമയത്ത് വലിയൊരു വേവ് ക്രിയേറ്റ് ചെയ്ത സിനിമയാണ് മദ്രാസ്. ആ ഫിലിം മേക്കര്‍ എന്ത് തോട്ട് പ്രോസസിലാണ് സിനിമ ചെയ്യുന്നതെന്ന് അറിയാനുള്ള താല്‍പര്യമുണ്ടായിരുന്നു. അന്ന് നമ്പര്‍ തപ്പി പിടിച്ച് വിളിച്ച് സാറിനോട് പടത്തെ പറ്റി സംസാരിച്ചു. സാറിനത് ഓര്‍മ കാണില്ല. പക്ഷേ ഇപ്പോള്‍ സാറിന്റെ പടത്തില്‍ തന്നെ അഭിനയിക്കാനുള്ള ചാന്‍സ് കിട്ടി. ഇതൊന്നും പ്ലാന്‍ ചെയ്ത് നടക്കുന്നതല്ല. സംഭവിക്കുന്നതാണ്. ആ ഒഴുക്കിനൊപ്പമാണ് പോകുന്നത്,’ കാളിദാസ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Kalidas jayaram said that he thinks in Tamil and that is why he get more projects there