ത്രില്ലര്‍ സിനിമകളില്‍ പേരുകേട്ട സംവിധായകനാണ് ജീത്തു ജോസഫ്. അദ്ദേഹം  സംവിധാനം  ചെയ്ത ദൃശ്യം എന്ന സിനിമ ഹിന്ദിയുള്‍പ്പെടെയുള്ള മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പടുകയും ചെയ്തിരുന്നു.

ത്രില്ലര്‍ സിനിമകള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന അദ്ദേഹം ചുരക്കം ചില കോമഡി സിനിമകളും കൈകാര്യം ചെയ്തിട്ടുണ്ട്. അത്തരത്തിലൊരു സിനിമയായിരുന്നു 2012ല്‍ പുറത്തിറങ്ങിയ മൈ ബോസ്.  ഇപ്പോള്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്.

മൈ ബോസ് എന്ന സിനിമയുടെ ക്രെഡിറ്റ് തനിക്ക് ഒരിക്കലും എടുക്കാന്‍ പറ്റില്ലെന്നും കാരണം ആ സിനിമ താന്‍ മറ്റൊരു സിനിമയില്‍ നിന്ന് ഇന്‍സ്പയര്‍ഡായി ചെയ്തതാണെന്നും ജീത്തു ജോസഫ് പറയുന്നു. ആ സിനിമ കോമഡി സിനിമയില്‍ ഒരു ബെഞ്ച് മാര്‍ക്കായിരുന്നുവെന്നും എന്നാല്‍ അതുപോലൊരു സിനിമ തനിക്കിനി ചെയ്യാന്‍ കഴിയുമോ എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നുണക്കുഴി അത്തരമൊരു കോമഡി സിനിമയായിരുന്നുവെന്നും എന്നാല്‍ ആളുകള്‍ ഇപ്പോഴും പറയുന്നത് മൈ ബോസിന്റെ അത്ര ആ സിനിമ വരില്ലെന്നാണെന്നും ജീത്തു പറഞ്ഞു. എപ്പോഴും ത്രില്ലര്‍ സിനിമകള്‍ ചെയ്ത് തനിക്ക് ബോറടിക്കാറുണ്ടെന്നും ഇടയ്‌ക്കൊന്ന് ഴോണര്‍ മാറ്റി പിടിക്കാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൈ ബോസിന്റെ ക്രെഡിറ്റ് ഒരിക്കലും എനിക്ക് എടുക്കാന്‍ പറ്റില്ല. കാരണം അത് ഞാന്‍ ഒരു സിനിമ ഇന്‍സ്പയര്‍ഡായി ചെയ്തതാണ്. മൈ ബോസ് പോലെ ഒരു സിനിമ എനിക്കിനി ചെയ്യാന്‍ പറ്റുമോ എന്ന് അറിയില്ല. കോമഡിയില്‍ അതൊരു ബെഞ്ച് മാര്‍ക്കായി നില്‍ക്കുകയാണ്. ഈയടുത്ത് ഞാന്‍ അതുപോലെ ഒരു സിനിമ ചെയ്തു നുണക്കുഴി. ബോക്‌സ് ഓഫീസില്‍ അത് കുഴപ്പമില്ലാതെ പോയി.

പക്ഷേ ആളുകള്‍ ഇപ്പോഴും പറയുന്നത് മൈ ബോസിന്റെ അത്രയും ഇല്ലയെന്നാണ്. എനിക്ക് ഇടക്ക് ഈ ഴോണര്‍ ഒന്ന് മാറ്റി പിടിക്കണമെന്ന് തോന്നും. എപ്പോഴും ഒരേ ഴോണര്‍ ചെയ്താല്‍ ബോറടിക്കും. എനിക്ക് കുട്ടികളെ പറ്റി ഒരു സിനിമ ചെയ്യണമെന്ന് നല്ല ആഗ്രഹമുണ്ട്,’ജീത്തു ജോസഫ് പറയുന്നു.

Content Highlight:  Jeethu joseph says he can never take credit for the movie My Boss