മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച വ്യക്തിയാണ് ജഗദീഷ്. മികച്ച ഹാസ്യ കഥാപാത്രങ്ങളുടെ ഭാഗമാവാന്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അപ്പുകുട്ടന്‍, മായിന്‍കുട്ടി തുടങ്ങിയ കഥാപാത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്. ഇന്ന് മികച്ച കഥാപാത്രങ്ങള്‍ തേടിപ്പിടിച്ച് ചെയ്യുന്ന നടന്‍ കൂടെയാണ് ജഗദീഷ്.

ജഗദീഷ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് ഹലോ മമ്മി. ഐശ്വര്യ ലക്ഷ്മി, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ജഗദീഷ്. ആദ്യദിനം തന്നെ താന്‍ ആ സിനിമയുടെ സെറ്റുമായി കണക്ടായെന്ന് ജഗദീഷ് പറഞ്ഞു.

തനിക്ക് ഏറ്റവും കൂടുതല്‍ കോമ്പിനേഷന്‍ സീനുണ്ടായിരുന്നത് ഐശ്വര്യയുമായിട്ടായിരുന്നെന്നും പെര്‍ഫക്ഷനിസ്റ്റ് എന്ന് വിളിക്കാന്‍ തോന്നുന്ന നടിയാണ് അവരെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. പല സീനും താന്‍ ആദ്യത്തെ ടേക്കില്‍ തന്നെ ഓക്കെയാക്കുമെന്നും ഐശ്വര്യയും അത് നന്നായി ചെയ്യുമെന്നും ജഗദീഷ് പറഞ്ഞു.

എന്നാല്‍ ഐശ്വര്യക്ക് അതില്‍ തൃപ്തി തോന്നാറില്ലെന്നും വീണ്ടും ടേക്ക് പോകാമെന്ന് പറയുമായിരുന്നെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ഏഴെട്ട് ടേക്ക് പോകേണ്ടി വന്നാലും തനിക്ക് ഓക്കെയായില്ലെന്ന് ഐശ്വര്യ പറയാറുണ്ടെന്നും അവര്‍ക്ക് ഓക്കെയാകുന്നതുവരെ താന്‍ കൂടെ പെര്‍ഫോം ചെയ്യുമെന്നും ജഗദീഷ് പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘ഞാന്‍ അഭിനയിച്ച എല്ലാ സിനിമയുടെയും സെറ്റുമായി ആദ്യദിവസം തന്നെ കണക്ടാകാന്‍ ശ്രമിക്കും. ഹലോ മമ്മിയിലും അങ്ങനെ തന്നെയായിരുന്നു. എനിക്ക് ഈ സിനിമയില്‍ ഏറ്റവും കൂടുതല്‍ കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നത് ഐശ്വര്യയുടെ കൂടെയായിരുന്നു. പെര്‍ഫക്ഷനിസ്റ്റ് എന്നാണ് ഞാന്‍ ഐശ്വര്യയെ അഭിസംബോധന ചെയ്യുന്നത്. കാരണം, മാക്‌സിമം ആദ്യത്തെ ടേക്കില്‍ തന്നെ ഓക്കെയാക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.

പക്ഷേ ഐശ്വര്യ അങ്ങനെയല്ല, ഏത് സീനാണെങ്കിലും മാക്‌സിമം പെര്‍ഫക്ടാകാന്‍ അവര്‍ വല്ലാതെ ശ്രദ്ധിക്കും. ഓരോ തവണയും കൂടുതല്‍ പെര്‍ഫക്ടാക്കാന്‍ ഐശ്വര്യ വീണ്ടും ടേക്ക് പോകും. എന്നോട് ഇക്കാര്യം പറയുമ്പോള്‍ ഞാനും അവരെ സപ്പോര്‍ട്ട് ചെയ്യും. ഏഴെട്ട് ടേക്ക് വരെ പോയാലും ഐശ്വര്യ അതില്‍ സാറ്റിസ്‌ഫൈഡാകില്ല. ‘ഒരു തവണ കൂടി നോക്കാം’ എന്നേ ഐശ്വര്യ പറയാറുള്ളൂ. ഞാന്‍ അതിന്റെ കൂടെ നില്‍ക്കും,’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadish saying he calls Aishwarya Lekshmi as perfectionist