Cricഹാമില്‍ടണ്‍: അയര്‍ലണ്ടിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. അയര്‍ലണ്ട് ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം മറികടന്നാണ് ഇന്ത്യ വിജയം കരസ്ഥമാക്കിയത്. ഇതോടെ പൂള്‍ ബിയിലെ ഒന്നാം സ്ഥാനക്കാരായി ഇന്ത്യമാറി. 100 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് കളിയിലെ കേമന്‍. ആദ്യം ബാറ്റിങിനിറങ്ങിയ അയര്‍ലണ്ട് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.

ഓപ്പണര്‍മാരായി ഇറങ്ങിയ വില്യം പോര്‍ട്ടര്‍ഫീല്‍ഡ് 67 റണ്‍സും പോള്‍ സ്റ്റിര്‍ലിങ് 42 റണ്ടസുമെടുത്ത് മികച്ച തുടക്കം നല്‍കി. നീല്‍ ഒബ്രിയന്‍ (75) ആണ് അയര്‍ലണ്ട് ബാറ്റിങ് നിരയിലെ ഉയര്‍ന്ന സ്‌കോറര്‍. 49 ഓവറില്‍ 259 റണ്‍സെടുത്ത് എല്ലാവരും പുറത്താകുകയായിരുന്നു. ഇന്ത്യയുടെ ബോളിങ് നിരയും ശക്തമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്.

രോഹിത് ശര്‍മ്മയൊഴികെ പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് സ്വന്തമാക്കി. 41 റണ്‍സ് വിട്ടുകൊടുത്ത് മുഹമ്മദ് ഷാമി 3 വിക്കറ്റുകള്‍ നേടി. അശ്വിന്‍(2) ഉമേഷ് യാദവ്, മോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ഇന്ത്യന്‍ നിരയിലെ ബാറ്റ്‌സ്മാന്‍മാര്‍ കനത്ത തിരിച്ചടിയാണ് അയര്‍ലണ്ടിന് നല്‍കിയത്. 39.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്. സെഞ്ച്വറി തികച്ച ശിഖര്‍ ധവാന് പുറമെ ഓപണറായി ഇറങ്ങിയ രോഹിത് ശര്‍മ്മ(64), വിരാട് കോഹ്ലി (44), അജ്ങ്ക്യ രഹാനെ (33) എന്നിവര്‍ മികച്ച പ്രകടനത്തിലൂടെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അയര്‍ലണ്ടിന് വേണ്ടി സ്റ്റ്യുവര്‍ട്ട് തോംസണ്‍ രണ്ട് വിക്കറ്റ് നേടി.