കോട്ടയം: മുസ്‌ലിങ്ങൾക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുത്തു. ഈരാട്ടുപേട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു നടപടി. ചാനല്‍ ചര്‍ച്ചയിൽ പി.സി ജോർജ് നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

ജനുവരി ആറിന് ‘ജനം ടി.വിയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പി.സി. ജോർജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ മുസ്‌ലിങ്ങൾ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊലപ്പെടുത്തിയെന്നുമായിരുന്നു വിവാദ പരാമര്‍ശം.

മുസ്‌ലിങ്ങൾ പാകിസ്താനിലേക്കു പോകണമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ഈരാറ്റുപേട്ടയില്‍ മുസ്‌ലിം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും പി. സി. ജോര്‍ജ് ആരോപിച്ചു.

ഇക്കാര്യങ്ങള്‍ ചുണ്ടിക്കാട്ടി ഈരാറ്റുപേട്ട മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റിയടക്കം വിവിധ സംഘടനകള്‍ പരാതി നല്‍കിയിരുന്നു. ഏഴോളം പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇതിനെതിരെ രജിസ്റ്റര്‍ ചെയ്തത്. ഇന്ന് ഉച്ചയോടെ ഈരാറ്റുപേട്ട പൊലീസ് പരാതിക്കാരുടെ മൊഴിയെടുത്തിരുന്നു. പരാതിക്കാരനായ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് യഹിയ സലീമിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്.

Content Highlight: hate speech; A case was filed against PC George