ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍സിലെ ജീവനക്കാര്‍ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത തെറ്റാണെന്ന് അറിയിച്ച് കമ്പനി. ട്വിറ്ററില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയ്ക്ക് മറുപടിയുമായാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് രംഗത്തെത്തിയത്.

വാര്‍ത്ത തെറ്റാണെന്നും അഭ്യഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നുമാണ് കമ്പനി ട്വീറ്റ് ചെയ്തിരിക്കുന്നത്.

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തയില്‍ ദുബായ് എമിറേറ്റ്‌സ് എയര്‍ ലൈന്‍സിലെ അഞ്ച് ജീവനക്കാര്‍ ആത്മഹത്യ ചെയ്തു എന്നായിരുന്നു പറഞ്ഞത്. മറ്റൊരു പ്രചരണത്തില്‍ പറഞ്ഞത് മൂന്ന് സ്റ്റാഫുകളും, രണ്ട് കേബിന്‍ ക്രൂ അംഗങ്ങളും ഒരു പൈലറ്റും ആത്മഹത്യ ചെയ്തു എന്നായിരുന്നു. എന്നാല്‍ ഈ രണ്ടു പ്രചരണങ്ങളും തെറ്റായിരുന്നു.

ചെലവു ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ ദുബായ് എമിറേറ്റ്‌സ് തീരുമാനിച്ചതിനു പിന്നാലെയാണ് വാര്‍ത്ത പ്രചരിച്ചത്.

കൊവിഡ് പ്രതിസന്ധി കാര്യമായി തങ്ങളെ ബാധിച്ചിട്ടുണ്ടെന്നും നിലവിലെ കുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് അനുസൃതമായി ജീവനക്കാരെ പരിമിതപ്പെടുത്തുകയാണെന്നുമാണ് ദുബായ് എയര്‍ലൈന്‍സ് പറയുന്നത്. എല്ലാ സാഹചര്യങ്ങളും സാധ്യതകളും പരിശോധിച്ച ശേഷമാണ് തീരുമാനമെന്നും കുറച്ചു പേരെ പിരിച്ച വിടുന്നതില്‍ ഖേദമുണ്ടെന്നും കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.

റോയിട്ടേര്‍സിന്റെയും ബ്ലൂംബര്‍ഗിന്റെയും റിപ്പോര്‍ട്ട് പ്രകാരം ക്യാബിന്‍ ക്രൂ ജീവനക്കാര്‍ക്കാരെയാണ് കൂടുതലും പിരിച്ചു വിടുന്നത്. ചെറിയൊരു ശതമാനം പൈലറ്റുകളും എന്‍ജിനീയര്‍മാരും ഉള്‍പ്പെടുന്നു.

അതേ സമയം രാജ്യത്തെ പ്രവാസികളുടെ മടക്കത്തില്‍ യു.എ.ഇ സര്‍ക്കാര്‍ ആശങ്കയിലുമാണ്. കുവൈറ്റ് അടക്കമുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ നിലവിലെ പ്രതിസന്ധിക്കിടെ രാജ്യത്തുള്ള വിദേശികളെ പറഞ്ഞയക്കുന്നതിലും കൂടുതല്‍ തൊഴിലവസരം സ്വദേശികള്‍ക്ക് നല്‍കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കില്‍ ആഗോള വാണിജ്യരംഗവും ടൂറിസം, ബിസിനസ് രംഗവും ആശ്രയിച്ചുള്ള സാമ്പത്തിക മേഖലയുള്ള യു.എ.ഇക്ക് രാജ്യത്തുള്ള വിദേശികള്‍ അവരുടെ ബിസിനസുകള്‍ ഉപേക്ഷിച്ച് മടങ്ങുന്നത് പ്രതികൂലമായി ബാധിക്കും എന്നതാണ് ഇതിനു കാരണം.