ആദ്യ സിനിമയായ സ്വാതന്ത്ര്യം അർദ്ധരാത്രിയിലൂടെ തന്നെ വലിയ രീതിയിൽ ആഘോഷിക്കപെട്ട സംവിധായകനാണ് ടിനു പാപ്പച്ചൻ. എന്നും വ്യത്യസ്തമായ സിനിമകൾ നൽകി മലയാളത്തെ ഞെട്ടിച്ച ലിജോ ജോസ് പെലിശ്ശേരിയുടെ ശിഷ്യനാണ് ടിനു.

അടിപ്പടമെന്ന ലേബലിൽ ഇറങ്ങിയ രണ്ടാമത്തെ സിനിമ അജഗജാന്തരവും വലിയ ശ്രദ്ധ നേടിയപ്പോൾ ടിനുവിന്റെ മൂന്നാമത്തെ സിനിമയായ ചാവേറിനുള്ള കാത്തിരിപ്പിലായിരുന്നു മലയാളികൾ.

എന്നാൽ സിനിമയെന്ന നിലയിൽ അതിന്റെ മേക്കിങ്ങിൽ മികച്ചു നിൽക്കുമ്പോഴും നടൻ കൂടിയായ ജോയ് മാത്യു ഒരുക്കിയ സിനിമയുടെ കഥയ്ക്ക് സമ്മിശ്രപ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈട, കൊത്ത് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം കണ്ണൂരില്ലെ രാഷ്ട്രീയ കൊലപാതകങ്ങളെ വിഷയമാക്കി ഒരുക്കിയ മറ്റൊരു ചിത്രമാണ് ചാവേർ.

സിനിമ പറയുന്ന രാഷ്ട്രീയം വലിയ ചർച്ചയായപ്പോൾ അതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ടിനു പാപ്പച്ചൻ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടിനു.

‘ ജോയ് ചേട്ടന് ഒരു പൊളിറ്റിക്കൽ പ്രത്യയശാസ്ത്രമുണ്ട്. പക്ഷെ എനിക്കൊരിക്കലും അതിനെയെല്ലാം സപ്പോർട്ട് ചെയ്യാൻ കഴിയില്ല. ജോയ് ചേട്ടന്റെ സ്ക്രിപ്റ്റ് വായിച്ചിട്ട് ഇഷ്ടമായിട്ടാണ് ഞാൻ ചാവേർ ചെയ്യാമെന്ന് തീരുമാനിച്ചത്. എനിക്ക് കുറച്ചു സമയം വേണമായിരുന്നു സ്ക്രിപ്റ്റ് പഠിക്കാൻ. കാരണം ഇവിടുത്തെ പൊളിറ്റിക്സിനെ കുറിച്ച് വലിയ അറിവുള്ള ആളല്ലായിരുന്നു ഞാൻ. എനിക്കറിയാവുന്ന രീതിയിൽ ഞാൻ സ്ക്രിപ്റ്റിൽ ഹോം വർക്ക് ചെയ്തു. കണ്ണൂരിന്റെ ഒരു ഭൂമിശാസ്ത്രം വളരെ രസകരമായ ഒന്നാണ്. അതുകൊണ്ട് തന്നെ ലൊക്കേഷൻ കണ്ടു പിടിക്കാൻ ഒരുപാട് സമയമെടുത്തു.

ജോയ് ചേട്ടന് അദ്ദേഹത്തിന്റേതായ ഒരുപാട് കാര്യങ്ങളിൽ വിശ്വസിക്കുകയും വിമർശിക്കുകയും ചെയ്യുന്ന ഒരാളാണ്.
ഞാൻ ഒരു പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ആളാണ്. അതിൽ വിശ്വസിക്കുമ്പോൾ തന്നെ ഐഡിയോളജിയിൽ നടക്കുന്നതെല്ലാം ശരിയാണെന്ന് നമുക്ക് എങ്ങനെ പറയാൻ പറ്റും? വിമർശിക്കപ്പെടേണ്ടത് വിമർശിക്കുക തന്നെ വേണ്ടേ?

ജോയ് ചേട്ടന് ഒരു പൊളിറ്റിക്കൽ നറേറ്റിവ് ഉണ്ട്. പക്ഷെ എനിക്കൊരിക്കലും അതിനെയെല്ലാം സപ്പോർട്ട് ചെയ്യാൻ കഴിയില്ല. എനിക്ക് എന്റേതായ അഭിപ്രായമുണ്ട്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെയും. ഞാൻ ഇതിനെയൊരിക്കലും ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയിലേക്ക് ഒതുക്കാൻ ആഗ്രഹിക്കുന്നില്ല. ലോകത്തു എല്ലായിടത്തുമുള്ള ഒരു കാര്യമായാണ് ഞാൻ ഇതിനെ കാണുന്നത്,’ ടിനു പറയുന്നു.

 

Content Highlight : Director Tinu Pappachan Talk About Joy Mathew