മലയാളി കൊടുങ്കാറ്റില്‍ 'ദൈവവും ദാദയും ധവാനും' ഒരുമിച്ച് വീണു; ലങ്ക തൂക്കി പടിക്കല്‍
Cricket
മലയാളി കൊടുങ്കാറ്റില്‍ 'ദൈവവും ദാദയും ധവാനും' ഒരുമിച്ച് വീണു; ലങ്ക തൂക്കി പടിക്കല്‍
ശ്രീരാഗ് പാറക്കല്‍
Tuesday, 18th August 2026, 1:07 pm

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിലവില്‍ ലഞ്ചിന് പിരിഞ്ഞപ്പോള്‍ 29 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സാണ് നേടിയത്. ദേവ്ദത്ത് പടിക്കല്‍ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും 44 റണ്‍സിന് പുറത്തായി. 75 പന്തില്‍ നിന്ന് ആറ് ഫോര്‍ ഉള്‍പ്പെടെയാണ് പടിക്കല്‍ സ്‌കോര്‍ ചെയ്തത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും പടിക്കലിന് സാധിച്ചിരിക്കുകയാണ്. ശ്രീലങ്കയിലെ ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായിരിക്കുകയാണ് ദേവ്ദത്ത് പടിക്കല്‍. ഈ നേട്ടത്തില്‍ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയും ശിഖര്‍ ധവാനെയും ക്രക്കറ്റിലെ ദാദയെയും (ഗാംഗുലി) മറികടന്നാണ് പടിക്കല്‍ മുന്നേറിയത്. വിരേന്ദര്‍ സെവാഗാണ് ഈ നേട്ടത്തില്‍ മുന്നിലുള്ളത്.

ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങള്‍

(താരം, റണ്‍സ്, ഇന്നിങ്‌സ് 1-2 എന്ന ക്രമത്തില്‍)

വിരേന്ദര്‍ സെവാഗ് – 251 റണ്‍സ് (201*, 50)

ദേവ്ദത്ത് പടിക്കല്‍ – 211 റണ്‍സ് (167, 44*)

ശിഖര്‍ ധവാന്‍ – 204 റണ്‍സ് (190, 14)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 203 റണ്‍സ് (203)

സൗരവ് ഗാംഗുലി – 192 റണ്‍സ് (147, 45)

താരത്തിന് പുറമെ കെ.എല്‍. രാഹുല്‍ 35 റണ്‍സിനും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ എട്ട് റണ്‍സിനും കൂടാരം കേറി. നിലവില്‍ ക്രീസിലുള്ളത് 21 റണ്‍സ് നേടിയ റിഷബ് പന്തും അഞ്ച് റണ്‍സ് നേടിയ ധ്രുവ് ജുറെലുമാണ്.

അതേസമയം ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 462 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ ലങ്ക 284 റണ്‍സിനും പുറത്തായിരുന്നു.

ഇന്ത്യന്‍ ബൗളിങ്ങില്‍ നാല് വിക്കറ്റുകള്‍ നേടി മാനവ് സുതര്‍ തിളങ്ങിയപ്പോള്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും നേടി ശ്രീലങ്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തു. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി.

ശ്രീലങ്കന്‍ നിരയില്‍ മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് സോനല്‍ ദിനുഷയാണ്. 168 പന്തുകളില്‍ നിന്നും 100 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. നാല് ഫോറുകളും രണ്ട് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. നിരോഷന്‍ ഡിക്‌വെല്ല അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. 115 പന്തില്‍ 80 റണ്‍സാണ് താരം നേടിയത്. ഏഴ് ഫോറുകളായിരുന്നു താരം നേടിയത്.

ഇന്ത്യന്‍ നിരയില്‍ ദേവ്ദത്ത് പടിക്കല്‍ സെഞ്ച്വറി നേടി കരുത്തുകാട്ടി. 230 പന്തുകളില്‍ നിന്നും 15 ഫോറുകളും ഒരു സിക്‌സും അടക്കം 167 റണ്‍സാണ് പടിക്കല്‍ സ്വന്തമാക്കിയത്.

കെ.എല്‍ രാഹുല്‍ 10 ഫോറുകളും ഒരു സിക്‌സും അടക്കം 80 റണ്‍സും ധ്രുവ് ജുറെല്‍ നാല് ഫോറുകളും ഒരു സിക്‌സും അടക്കം 51 റണ്‍സും നേടി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഷിറബ് പന്ത് 62 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 39 റണ്‍സ് നേടിയാണ് പുറത്തായത്.

ശ്രീലങ്കന്‍ ബൗളിങ്ങില്‍ പ്രഭാത് ജയസൂര്യ നാല് വിക്കറ്റും കേഷാര നുവന്ത മൂന്ന് വിക്കറ്റും അസിത ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റും നേടി തിളങ്ങി.

 

Content Highlight: Devdutt Padikkal Surpass Sachin Tendulkar In Great Record Achievement

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ