മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന് ശേഷം ഏറെ ശ്രദ്ധേയനായ താരമാണ് ചന്തു സലിംകുമാര്‍. നടന്‍ സലിംകുമാറിന്റെ മകന്‍ കൂടെയാണ് ചന്തു. താന്‍ സിനിമയിലേക്ക് വന്നത് നെപ്പോട്ടിസമാണെന്ന് പറയുകയാണ് ചന്തു സലിംകുമാര്‍.

തന്നെ ആരെങ്കിലും നെപ്പോ കിഡെന്ന് വിളിച്ചാലും ചീത്ത പറഞ്ഞാലും തനിക്ക് കുഴപ്പമില്ലെന്നും താരം പറയുന്നു. അണ്‍ഫില്‍റ്റര്‍ഡ് പോഡ്കാസ്റ്റ് ഓഫ് അപര്‍ണ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സലിംകുമാറിന്റെ മകനെന്ന ടാഗിനെ കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി പറയുകയായിരുന്നു ചന്തു സലിംകുമാര്‍.

തന്നെ നെപ്പോ കിഡെന്ന് വിളിച്ചാല്‍ അതില്‍ ഒന്നും ചെയ്യാന്‍ കഴില്ലെന്ന് പറയുന്ന താരം അച്ഛനോട് അഭിനയം നിര്‍ത്തി പോകാന്‍ പറയാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ സിനിമയിലേക്ക് വന്നത് നെപ്പോട്ടിസമാണ്. എന്നെ ആരെങ്കിലും നെപ്പോ കിഡ് എന്ന് വിളിച്ചാലും അതില്‍ ചീത്ത പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. കാരണം അത് ശരിയാണ്, പിന്നെ എതിര്‍ത്തിട്ട് എന്താണ് കാര്യം.

ഞാന്‍ സിനിമയില്‍ വരണമെന്ന് സ്വയം തീരുമാനിച്ച് വന്നതാണ്. എനിക്ക് സിനിമയാണ് താത്പര്യമെന്നത് കൊണ്ട് ഞാന്‍ വരികയായിരുന്നു. വെറുതെ വഴിമാറി പോകേണ്ട ആവശ്യം എനിക്കില്ലല്ലോ.

അങ്ങനെ സിനിമയിലേക്ക് വരുമ്പോള്‍ എല്ലാം ഫേസ് ചെയ്യാന്‍ തയ്യാറായിട്ട് വേണം വരാന്‍. നെപ്പോ കിഡെന്ന് വിളിക്കുന്നതിനെ ക്രിട്ടിസിസമെന്നും പറയാന്‍ കഴിയില്ല. ആളുകള്‍ക്ക് തോന്നിയത് അവര്‍ പറയുകയാണ്. പറഞ്ഞു കഴിഞ്ഞാല്‍ അവര്‍ അവരുടെ വഴിക്ക് പോകും.

നമ്മള്‍ അത് കേട്ട് അയ്യോ എന്നെ നെപ്പോ കിഡെന്ന് വിളിച്ചല്ലോ എന്ന് പറഞ്ഞ് വിഷമിക്കാതിരുന്നാല്‍ മതി. എന്നെ നെപ്പോ കിഡെന്ന് വിളിച്ചാല്‍ എനിക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. അച്ഛനോട് അഭിനയം നിര്‍ത്തി പോകാന്‍ പറയാന്‍ കഴിയില്ല. എനിക്കും അച്ഛനും ജീവിക്കണ്ടേ,’ ചന്തു സലിംകുമാര്‍ പറഞ്ഞു.


Content Highlight: Chandhu Salimkumar Talks About Salimkumar