ന്യൂദല്‍ഹി: പാക്കിസ്ഥാന്റെ പിടിയില്‍ നിന്ന് തിരിച്ചെത്തിയ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമന്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് ദല്‍ഹിയില്‍ തിരിച്ചെത്തിയത്. സെന്‍ട്രല്‍ മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റില്‍ നിന്നും മെഡിക്കല്‍ പരിശോധന നടത്തിയ ശേഷമായിരുന്നു അഭിനന്ദനെ ദല്‍ഹിയില്‍ എത്തിച്ചത്.

കുടുംബവുമായി ഏറെ നേരം സംസാരിക്കാന്‍ സമയം അനുവദിച്ചതിന് ശേഷമാണ് അഭിനന്ദനെ പരിശോധനയ്ക്കായി കൊണ്ടുപോയത്. പ്രാഥമിക പരിശോധന മാത്രമാണ് ഇന്നലെ പൂര്‍ത്തിയായത്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചോദ്യം ചെയ്യലും പരിശോധനയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കുമെന്ന് വ്യോമസേന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ദല്‍ഹി വിമാനത്താവളത്തില്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംഘം അഭിനന്ദനെ സ്വീകരിക്കാനെത്തിയിരുന്നു. ഇവിടെ നിന്നാണ് അദ്ദേഹത്തെ വിശദമായ വൈദ്യ പരിശോധനക്കായി കൊണ്ടുപോയതത്.

മൂന്ന് ദിവസത്തെ പാക് തടവിന് ശേഷം തിരിച്ചെത്തിയ അഭിനന്ദനെ വിശദമായ മെഡിക്കല്‍ പരിശോധനയക്കും ചോദ്യം ചെയ്യലിനും വിധേയമാക്കേണ്ടതുണ്ടെന്ന് എയര്‍ വൈസ് മാര്‍ഷലും അസിസ്റ്റന്‍ ചീഫ് ഓഫ് എയര്‍ സറ്റാഫുമായ ആര്‍.ജി.കെ കപൂര്‍ പറഞ്ഞു.


നിഘണ്ടുവിലെ പദങ്ങളുടെ അര്‍ഥം മാറ്റാനുള്ള കരുത്തും ഇപ്പോള്‍ ഇന്ത്യക്കുണ്ട്; വര്‍ധമാന്‍ എന്ന പേരിന് പുതിയ അര്‍ത്ഥമുണ്ടായി: നരേന്ദ്രമോദി


ഇതിനൊപ്പം മനഃശാസ്ത്ര പരിശോധനക്കും വിശദമായ ചോദ്യം ചെയ്യലിനും അഭിനന്ദനെ വിധേയനാക്കും. ഇന്ത്യന്‍ വ്യോമസേനയുടെ രഹസ്യാന്വേഷണ യൂണിറ്റിലേക്കായിരിക്കും അഭിനന്ദനെ ആദ്യം എത്തിക്കുക. ശേഷം ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് നിരവധി വൈദ്യ പരിശോധനകള്‍ നടത്തും. വിശദമായ പരിശോധനകളാകും നടക്കുക.

ശത്രുക്കളുടെ പിടിയിലാകുകയും ക്ലേശകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടി വരികയും ചെയ്ത സൈനികരില്‍ നിന്ന് ദേശീയ സുരക്ഷാ രഹസ്യങ്ങള്‍ കവര്‍ന്നെടുക്കാനുള്ള സാധ്യതകളുണ്ട്. ഇതിനാല്‍ വിശദമായ മനഃശാസ്ത്ര പരിശോധനകള്‍ക്ക് തന്നെ സൈനികരെ വിധേയരാക്കും.

ഇതിന് ശേഷം ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികളായ ഐബിയും റോയും ചോദ്യം ചെയ്യും. സാധാരണയായി ഇത് അത്യാവശ്യഘട്ടങ്ങളില്‍ മാത്രമെ നടത്താറുള്ളു. അഭിനന്ദന്റെ കാര്യത്തിലും ആവശ്യമെങ്കില്‍ മാത്രെ ഇത് പിന്തുടരൂ.- അദ്ദേഹം പറഞ്ഞു.

പാക് കസ്റ്റഡയില്‍ മര്‍ദ്ദനമേറ്റോ, ആരൊക്കെ ചോദ്യം ചെയ്തു, എന്തൊക്കെ സംഭവിച്ചു തുടങ്ങിയ വിശദമായ കാര്യങ്ങള്‍ അഭിനന്ദില്‍ നിന്ന് സൈനിക വൃത്തങ്ങള്‍ ശേഖരിക്കും.

അതേസമയം അഭിനന്ദനെ യുദ്ധതടവുകാരനായാണോ പരിഗണിക്കുകയെന്ന ചോദ്യത്തിന് അക്കാര്യത്തില്‍ ഔദ്യോഗികമായ വിശദീകരണമൊന്നും നല്‍കാനാവില്ലെന്നായിരുന്നു ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വക്താവ് പ്രതികരിച്ചത്.

അഭിനന്ദനില്‍ നിന്നും എന്തെല്ലാം വിവരങ്ങള്‍ അവര്‍ ചോര്‍ത്തിയെടുത്തിട്ടുണ്ടെന്നാണ് ആദ്യം മനസിലാക്കേണ്ടതെന്ന് റിട്ടയേര്‍ഡ് ലഫ്റ്റനന്റ് ജനറല്‍ എച്ച്.എസ് പനാഗ് ന്യൂസ് 18 നോട് പ്രതികരിച്ചത്.

ശത്രുരാജ്യത്തുനിന്നും തിരിച്ചെത്തുന്ന സൈനികനെ സേനയിലേക്ക് തിരിച്ചെടുക്കുന്നതിന് മുന്‍പ് സ്വീകരിക്കുന്ന നടപടി ക്രമങ്ങള്‍ ഇതെല്ലാമാണെന്നും അദ്ദേഹം പറയുന്നു.

1. ശാരീരിക ക്ഷമത തെളിയിക്കാനായി നിരവധി ടെസ്റ്റുകള്‍ക്ക് സൈനികനെ വിധേയനാക്കും

2. മൈക്രോഫോണ്‍/ചിപ്പ് പോലുള്ള എന്തെങ്കിലും അവരുടെ ശരീരത്തില്‍ ഒളിപ്പിച്ചിട്ടുണ്ടോയെന്നറിയാന്‍ സ്‌കാനിങ് നടത്തും

3. ഇത്തരം സൈനികര്‍ക്ക് മാനസിക പരിശോധനകള്‍ നടത്തും. ശത്രുക്കള്‍ പിടികൂടുകയും ഭീകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വരികയും ചെയ്തതിനാലാണ് ഇത്.

ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാനായി ഇത്തരം സൈനികരെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കും.

4. ഡീബ്രീഫിങ് എന്നറിയപ്പെടുന്ന നടപടികളുടെ ഭാഗമായി വ്യോമസേന, ഇന്റലിജന്‍സ് ബ്യൂറോ റോ എന്നിവയിലെ ഉദ്യോഗസ്ഥര്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യും. ശതുരാജ്യത്തോട് എന്തൊക്കെ വെളിപ്പെടുത്തി എന്നറിയുകയാണ് ഡീബ്രീഫിങ്ങിന്റെ ഉദ്ദേശം. സാധാരണയായി ഇത് അത്യാവശ്യഘട്ടങ്ങളില്‍ മാത്രമെ നടത്താറുള്ളു. അഭിനന്ദന്റെ കാര്യത്തിലും ആവശ്യമെങ്കില്‍ മാത്രെ ഇത് പിന്തുടരൂ.

5. “ഏറ്റവും വേദനാജനകമായതും എന്നാല്‍ നിര്‍ബന്ധിതവുമായ ഘട്ടമാണ് ഇത്”. സൈനികര്‍ ശത്രുക്കളുടെ ചാരനായാണോ തിരിച്ചെത്തിയതെന്നറിയാനുള്ള ചോദ്യം ചെയല്ലും പരിശോധനയുമാണ് ഇത്. ഇവരില്‍ നിന്നും ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ അറിയാനും എതിര്‍ രാജ്യത്തിന്റെ ചാരനയായല്ല മടങ്ങിവരവെന്നും ഉറപ്പിക്കാനുള്ള പരിശോധനയാണ് ഇത്.