കണ്ണൂര്‍: കൂത്തുപറമ്പില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ സ്‌ഫോടനം. ബോംബു നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് സംശയം പ്രകടിപ്പിച്ച് പൊലീസ്. ആയിത്തറയിലെ വളയങ്ങാടന്‍ രഘുവിന്റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്.

സി.പി.ഐ.എം പ്രവര്‍ത്തകന്‍ സത്യനെ കൊന്ന കേസിലെ മുഖ്യപ്രതിയാണ് വളയങ്ങാടന്‍ രഘു. ഇയാളുടെ വീടിനു സമീപത്തുള്ള പഴയ കെട്ടിടമാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.


Also Read: ബോംബേറ് കേസിലെ പ്രതിയെ കസ്റ്റഡിയില്‍ എടുക്കാന്‍ വന്ന പൊലീസിനെതിരെ ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ ആക്രമണം


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൂത്തുപറമ്പിലും പരിസരത്തും സി.പി.എം ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. നാടന്‍ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പൊലീസ് സംശയിക്കുന്നത്.

സ്‌ഫോടനത്തില്‍ രഘുവിന്റെ വീടിനും കേട് പാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതേസമയം ആര്‍ക്കും അപായം സംഭവിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കെട്ടിടത്തില്‍ നിന്ന് 1 കിലോ വെടിമരുന്ന് പിടികൂടി. കൂത്തുപറമ്പ് പൊലീസ് സംഭവത്തില്‍ കേസ് എടുത്തു.