കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ഉയരുന്ന സംശയങ്ങള്‍ തീര്‍ക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കഴിഞ്ഞില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പിതാവ് കെ.സി ഉണ്ണി. കോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ക്കൊപ്പം കൊച്ചിയിലെത്തി ഇന്നദ്ദേഹം അഭിഭാഷകരെ കണ്ടിട്ടുണ്ട്.

തങ്ങള്‍ക്ക് തോന്നിയ ചില സംശയങ്ങള്‍ ക്രൈംബാഞ്ചിനോട് പറഞ്ഞിരുന്നു. അന്വേഷണത്തില്‍ അതിന് തൃപ്തികരമായ ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇല്ലെങ്കില്‍ മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളുവെന്നും ഇപ്പോള്‍ നടന്നത് പ്രാരംഭ ചര്‍ച്ച മാത്രമാണെന്നും കെ.സി ഉണ്ണി പറഞ്ഞു.

ബാലഭാസ്‌ക്കറിന്റെ മരണം സംബന്ധിച്ച് സംശയങ്ങളുന്നയിച്ച കലാഭവന്‍ സോബിയും ഇവര്‍ക്കൊപ്പം അഭിഭാഷകരെ കാണാന്‍ എത്തിയിരുന്നു.

നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ചെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ കേസന്വേഷണത്തില്‍ നിര്‍ണായകമായ ഫോറന്‍സിക് പരിശോധനാ ഫലം ക്രൈംബ്രാഞ്ചിന് ഇതുവരെ ലഭിച്ചിട്ടില്ല.