സംവിധായകന്‍ ജിസ് ജോയ് തന്റെയടുത്ത് സണ്‍ഡേ ഹോളിഡേ സിനിമയുടെ കഥ പറഞ്ഞപ്പോള്‍ താന്‍ അമല്‍ എന്ന ആ കഥാപാത്രത്തില്‍ കണ്‍വീന്‍സ്ഡായിരുന്നുവെന്ന് പറയുകയാണ് ആസിഫ് അലി. സ്‌ക്രിപ്റ്റ് ഇഷ്ടമായെങ്കിലും ആ സിനിമ സക്‌സസ് ആകുമോയെന്ന് ജഡ്ജ് ചെയ്യാന്‍ സാധിച്ചില്ലെന്നാണ് താരം പറയുന്നത്.

ഹണി ബീ, കിളി പോയി പോലെയുള്ള സിനിമകള്‍ ചെയ്ത് നില്‍ക്കുന്ന സമയത്താണ് ജിസ് ജോയ് സണ്‍ഡേ ഹോളിഡേയുമായി വരുന്നതെന്നും ആ പ്രായത്തില്‍ അമലിന്റെ കഥ തനിക്ക് എങ്ങനെ കണക്ട് ആവാനാണെന്നും ആസിഫ് അലി ചോദിക്കുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ തലവന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘സണ്‍ഡേ ഹോളിഡേ എനിക്ക് ബ്ലൈന്‍ഡായി വിശ്വസിക്കാന്‍ പറ്റുന്നതായിരുന്നു. ആ സിനിമയെ ജഡ്ജ് ചെയ്യാനുള്ള നല്ല മനസൊന്നുമുള്ള ആളായിരുന്നില്ല ഞാന്‍. ഒരു ത്രില്ലറാണെങ്കിലും മറ്റെന്ത് ഴോണറാണെങ്കിലും എനിക്ക് മനസിലാകും.

എന്നാല്‍ സണ്‍ഡേ ഹോളിഡേയെന്ന സിനിമയോ അതിലെ ഡയലോഗുകളോ ഹീറോ എടുക്കുന്ന തീരുമാനങ്ങളോ എനിക്ക് പേഴ്സണലി കണക്ടാകുന്ന ടൈപ്പായിരുന്നില്ല. നല്ല സ്‌ക്രിപ്റ്റായിരുന്നു. പിന്നെ വായിച്ചു കഴിഞ്ഞപ്പോള്‍ മനസിന് നല്ല സുഖമൊക്കെ കിട്ടിയിരുന്നു.

ബൈസിക്കിള്‍ തീവ്സ് കഴിഞ്ഞ് ഏകദേശം ഒരു വര്‍ഷത്തെ ഗ്യാപ്പെടുത്തിട്ടാണ് ജിസ് എന്നോട് സണ്‍ഡേ ഹോളിഡേയുടെ കഥ പറയുന്നത്. എനിക്ക് ജിസില്‍ വിശ്വാസമുണ്ടായിരുന്നു. പക്ഷെ ആ സ്‌ക്രിപ്റ്റ് എനിക്ക് ജഡ്ജ് ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അങ്ങനെ വളരെ ബ്ലൈന്‍ഡായി ഞാനെടുത്ത ഒരു കോളായിരുന്നു സണ്‍ഡേ ഹോളിഡേ.

അമല്‍ എന്ന ആ കഥാപാത്രത്തില്‍ ഞാന്‍ കണ്‍വീന്‍ഡായിരുന്നു. സ്‌ക്രിപ്റ്റും എനിക്ക് ഇഷ്ടമായിരുന്നു. പക്ഷെ ആ സിനിമ സക്‌സസ് ആകുമോയെന്ന് എനിക്ക് ജഡ്ജ് ചെയ്യാന്‍ സാധിച്ചില്ല. ഹണി ബീ, കിളി പോയി പോലെയുള്ള സിനിമകള്‍ ചെയ്ത് നില്‍ക്കുന്ന മനുഷ്യനാണ് ഞാന്‍. അങ്ങനെയുള്ള എന്റെ അടുത്ത് അമലിന്റെ കഥ വന്ന് പറയുമ്പോള്‍ ആ പ്രായത്തില്‍ എങ്ങനെ കണക്ടാവാനാണ്,’ ആസിഫ് അലി പറഞ്ഞു.


Content Highlight: Asif Ali Talks About Amal In Sunday Holiday Movie