ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹിയിലെ ഷാഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധത്തെ കേന്ദ്ര സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് ഒഴിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസി. എ.എന്‍.ഐക്ക് നല്‍കിയ പ്രതികരണത്തിലാണ് ഉവൈസി ഇക്കാര്യം പറഞ്ഞത്.

ഫെബ്രുവരി എട്ടിന് ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ ഷാഹീന്‍ ബാഗ് സമരമുഖം കേന്ദ്രം ഒഴിപ്പിക്കുമെന്നാണ് ഉവൈസി പറഞ്ഞത്.

‘ഒരു പക്ഷെ അവരെ വെടിവെച്ചേക്കും. അവര്‍ ഷാഹീന്‍ ബാഗിനെ ജാലിയന്‍ വാലാബാഗാക്കിയേക്കും. ഇത് സംഭവിച്ചേക്കാം. ഒരു ബി.ജെ.പി മന്ത്രി തന്ന നേരത്തെ വെടിവെക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ടല്ലോ. ആരാണ് ഈ സമരത്തെ തീവ്രവാദവല്‍ക്കരിക്കുന്നതെന്ന് സര്‍ക്കാര്‍ ഉത്തരം പറയണം,’ എ.എന്‍.ഐ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്വാതന്ത്ര സമരകാലത്തെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെ ഉദാഹരണമാക്കിയായിരുന്നു ഉവൈസിയുടെ പ്രസ്താവന. നേരത്തേ ദല്‍ഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാജ്യദ്രോഹികളെ വെടിവെക്കണം എന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞിരുന്നു.

ഷാഹീന്‍ ബാഗിലെ സമരത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്നത് ബി.ജെ.പിയാണ്. പിന്നെ എന്തിനാണ് ബി.ജെ.പി നേട്ടമുണ്ടാക്കുന്ന ഒരു സമരത്തിന് പിന്തുണയുമായി താന്‍ പോകേണ്ട ആവശ്യമെന്ന് അരവിന്ദ് കെജ്‌രിവാള്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലും പറഞ്ഞിരുന്നു.