പ്രേമം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേയറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരൻ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളത്തിലും തമിഴിലും ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് താരം ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ജീവിതത്തിൽ പുതിയ അധ്യായം തുടങ്ങുകയാണ് എന്ന് തുറന്നുപറഞ്ഞതിന് പിന്നാലെ വലിയ രീതിയിലുള്ള ചർച്ചകളാണ് നടി അനുപമ പരമേശ്വരന്റെ വാക്കുകളെ ചുറ്റിപ്പറ്റി നടക്കുന്നത്.
സമാന പ്രേശ്നങ്ങൾ തുറന്ന് പറഞ്ഞ ഒരുപാട് പേരെ തനിക്കറിയാമെന്നും എല്ലാവരുടെയും അനുഭവങ്ങൾ ഒരേപോലെയാണെന്നും തുറന്ന് പറയുകയാണ് നടി. ഐ ആം വിത്ത് ധന്യ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
താൻ നേരിട്ട പ്രശ്നത്തെ ക്കുറിച്ച് സോഷ്യൽ മീഡിയയിൽ തുറന്നുപറഞ്ഞതിന് പിന്നാലെ സമാനമായ അനുഭവങ്ങളുമായി 12 പേർ തന്നെ വിളിച്ചിരുന്നെന്ന് നടി അനുപമ പരമേശ്വരൻ. തനിക്ക് നേരിട്ട് പരിചയമില്ലാത്തവരും സിനിമാ മേഖലയിൽ നിന്നുള്ളവരുമടക്കം പലരും വിളിച്ച് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചെന്നും അനുപമ പറഞ്ഞു. ഇവരുടെ അനുഭവങ്ങൾ കേട്ടപ്പോഴാണ് താൻ നേരിട്ടത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് മനസ്സിലായതെന്നും താരം വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ ചിലർ അതിനെ ‘അറ്റൻഷൻ സീക്കിങ്’ എന്ന തരത്തിൽ വിശേഷിപ്പിച്ചിരുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഡോക്ടർമാരും സൈക്കോളജിസ്റ്റുകളും നാർസിസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് സംസാരിക്കുന്നതായി മനസിലായതെന്നും അനുപമ പറഞ്ഞു. എന്നാൽ സിനിമാ മേഖലയിൽ സ്വാധീനമുള്ള ആളുകൾ ഇത്തരം അനുഭവങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്നത് വളരെ കുറവാണെന്നും താരം ചൂണ്ടിക്കാട്ടി.
‘ഞാൻ ഇതിൽ ഒറ്റയ്ക്കാണെന്നാണ് കരുതിയത്. പക്ഷേ ആ പോസ്റ്റിന് ശേഷം 12 പേർ എന്നെ വിളിച്ചു. അവരിൽ പലരെയും എനിക്ക് നേരിട്ട് പരിചയമില്ല. അവർ എന്റെ നമ്പർ കണ്ടെത്തിയാണ് വിളിച്ചത്. രണ്ട് പുരുഷന്മാരും ബാക്കിയുള്ളവർ സ്ത്രീകളുമായിരുന്നു. സാമ്പത്തികമായി സ്വന്തം നിലയിൽ നിൽക്കുന്ന ആളുകളായിരുന്നു അവരിൽ പലരും,’ അനുപമ പറഞ്ഞു.
ഓരോരുത്തരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ അത് തന്റെ തന്നെ കഥയാണെന്ന് തോന്നിയെന്നും അനുപമ പറയുന്നു. ബന്ധങ്ങളിൽ സംഭവിച്ച കാര്യങ്ങളും അതിന് ശേഷമുണ്ടായ മാനസികാവസ്ഥകളും പലരുടെയും കാര്യത്തിൽ ഏറെ സമാനമായിരുന്നുവെന്നും താരം പറഞ്ഞു.
‘അവർ സംസാരിക്കുമ്പോൾ ഞാൻ ആലോചിച്ചു, ഇത് എന്റെ കഥയല്ലേ എന്ന്. ഇവർക്ക് എന്റെ കഥ എങ്ങനെ അറിയാം എന്നാണ് ഞാൻ ചിന്തിച്ചത്. കാരണം എല്ലാവരുടെയും കഥ ഒരുപോലെയായിരുന്നു. എല്ലാവരും ഒരേ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയതുപോലെയായിരുന്നു. കാര്യങ്ങൾ ഇത്രയും സമാനമാകുന്നത് എങ്ങനെയാണ്. ആ പാറ്റേണും സൈക്കിളും ട്രോമ ബോണ്ടിങ്ങുമെല്ലാം ഒരുപോലെയാണ്. ഇതിനെക്കുറിച്ച് ഇപ്പോഴും വലിയ അവബോധമില്ല,’ അനുപമ പറഞ്ഞു.