amith-sha

ന്യൂദല്‍ഹി: ജമ്മു-കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കാണിച്ചത് ചരിത്രപരമായ അബദ്ധമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇന്ത്യ വിഭജിക്കപ്പെട്ടതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അക്കാലത്തെ കോണ്‍ഗ്രസ് നേതൃത്വമാണെന്നും അമിത ഷാ ആരോപിച്ചു. ഭാരതീയ ജനസംഘ് സ്ഥാപകന്‍ ശ്യാമ പ്രസാദ് മുഖര്‍ജി അനുസ്മരണ ചടങ്ങിലായിരുന്നു അമിത് ഷായുടെ ഈ പരാമര്‍ശം.

പാക്ക് പിന്തുണയോടെ ഗോത്രവര്‍ഗക്കാര്‍ 1948ല്‍ കശ്മീര്‍ ആക്രമിച്ചപ്പോള്‍ താല്‍ക്കാലിക യുദ്ധവിരാമം നടത്താനായിരുന്നു നെഹ്‌റുവിന്റെ തീരുമാനം. അന്ന് അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നില്ലായിരുന്നെങ്കില്‍ കശ്മീര്‍ പ്രശ്‌നം ഇന്നുണ്ടാകില്ലായിരുന്നു. ഒരു കാരണവുമില്ലാതെ പെട്ടെന്നാണ് യുദ്ധത്തിന് താല്‍ക്കാലികമായ അവസാനമാകാമെന്ന തീരുമാനമെടുത്തത്. ഇപ്പോഴും അതിന്റെ കാരണമറിയില്ല.

ഒരു രാജ്യത്തിന്റെ നേതാവും അത്തരമൊരു ചരിത്രപരമായ മണ്ടത്തരം കാണിക്കില്ല. നെഹ്‌റു ആ സമയത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കില്‍ ജമ്മു-കശ്മീര്‍ വിഷയം തന്നെ ഇന്നുണ്ടാകില്ലായിരുന്നു. തന്റെ പ്രതിഛായ മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു നെഹ്‌റു അത്തരമൊരു തീരുമാനം എടുത്തതെന്നും നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ ഷാ പറഞ്ഞു.