മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന സിനിമയാണ് ക്രിസ്റ്റഫര്‍. നിരവധി പ്രമുഖ താരങ്ങള്‍ അണി നിരക്കുന്ന സിനിമയില്‍ ഐശ്വര്യ ലക്ഷ്മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ക്രിസ്റ്റഫര്‍ സിനിമയുടെ റിലീസിന് മുന്നോടിയായി ദുബായില്‍ നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.

മമ്മൂക്കയുടെ കൂടെ അഭിനയിക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ അനുഭവങ്ങള്‍ പങ്കുവെക്കാമോ എന്ന ചോദ്യം ഒരുപാട് ആളുകള്‍ തന്നോട് ചോദിക്കാറുണ്ടെന്നും അതൊരു ക്ലീഷേ ചോദ്യമാണെന്നും താരം പറഞ്ഞു. ക്രിസ്റ്റഫറിലെ റോള്‍ താന്‍ ചോദിച്ച് വാങ്ങിയതാണെന്നും ഐശ്വര്യ പറഞ്ഞു. മമ്മൂട്ടിയുടെ ഒപ്പമുള്ള വര്‍ക്കിങ് എക്‌സ്പീരിയന്‍സ് എങ്ങനെയുണ്ടായിരുന്നു എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയാണ് താരം.

‘മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്യുകയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ എല്ലാ അഭിമുഖങ്ങളിലും എന്നോട് ചോദിക്കുന്ന ചോദ്യമാണ് മമ്മൂക്കക്കൊപ്പമുള്ള എക്‌സ്പീരിയന്‍സ് എങ്ങനെയുണ്ടായിരുന്നു എന്ന്. ശരിക്കും ഇതൊരു ക്ലീഷേ ചോദ്യമാണ്. ഏത് ആക്ടറിന്റെ കൂടെ വര്‍ക്ക് ചെയ്താലും ഈ ചോദ്യങ്ങളുണ്ടാകാറുണ്ട്.

മമ്മൂക്കക്കൊപ്പമുള്ള അനുഭവങ്ങള്‍ ചോദിക്കുമ്പോള്‍, എന്റെ ഭാവം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകുമായിരിക്കുമല്ലോ എനിക്ക് എത്ര മാത്രം സന്തോഷമുണ്ടെന്ന്. ഉണ്ണികൃഷ്ണന്‍ സാറിന്റെ ഒരുപാട് സിനിമകളിലേക്ക് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍കൊണ്ട് അതിന് കഴിയാതെ പോവുകയായിരുന്നു.

ശരിക്കും പറഞ്ഞാല്‍ ഈ കഥാപാത്രം ഞാന്‍ ചോദിച്ച് വാങ്ങിയതായിരുന്നു. നല്ലൊരു അനുഭവമാണ് ഈ സിനിമ എനിക്ക് തന്നത്. മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ ഭയങ്കര സമാധാനമാണ്. ഞാന്‍ പെട്ടെന്ന് അപ്‌സെറ്റാകുന്ന ഒരാളാണ്. അങ്ങനെ എന്തെങ്കിലും കാര്യത്തില്‍ അപ്‌സെറ്റായി സെറ്റിലിരുന്നാല്‍ നമ്മളോട് മമ്മൂക്ക വന്ന് സംസാരിക്കാറുണ്ട്.

പിന്നെ പഴയ പലകാര്യങ്ങളും മമ്മൂക്ക നമ്മളോട് പറയും. അതായത് പണ്ടൊക്കെ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്തെ കഥകളാണ് പറയുന്നത്. അന്നത്തെയൊക്കെ പല കഥകളും മമ്മൂക്ക പറഞ്ഞ് തന്നിട്ടുണ്ട്. മമ്മൂക്ക സിനിമയിലേക്ക് വന്ന കാലത്തെ കഥകള്‍ വരെ എന്നോട് പറഞ്ഞു. ശരിക്കും പറഞ്ഞാല്‍ ഒരു മാസ്റ്റര്‍ ക്ലാസില്‍ പങ്കെടുക്കുന്നത് പോലെയാണ് ക്രിസ്റ്റഫറിന്റെ ലൊക്കേഷന്‍ എനിക്ക് അനുഭവപ്പെട്ടത്,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

content highlight: aiswarya share her experience with mammootty