ഗുര്‍ഗാവ്: ഇറച്ചിക്കടക്ക് ഹിന്ദു ഭായ് ചിക്കന്‍ ഷോപ്പ് എന്നു പേരു നല്‍കിയതിനെ തുടര്‍ന്ന് ഗുര്‍ഗൗണില്‍ സംഘര്‍ഷം. ബോര്‍ഡ് എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ പ്രദേശത്ത് എത്തിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

ഉടമയുടെ പേര് ബോര്‍ഡില്‍ കാണുന്നത് ബാബു ലാല്‍ എന്നാണെങ്കിലും അതില്‍ കാണുന്ന ഫോണ്‍ നമ്പര്‍ ട്രൂകോളറില്‍ സര്‍ച്ചു ചെയ്യുമ്പോള്‍ ആരിഫ് എന്ന മുസ്‌ലിം പേരാണ് കാണുന്നതെന്നു പറഞ്ഞാണ് ഇവര്‍ ബോര്‍ഡ് നീക്കാന്‍ ആവശ്യപ്പെട്ടത്.

” ബോര്‍ഡിലുള്ള പേര് ഹിന്ദു ഭായ് ചിക്കന്‍ ഷോപ്പ് എന്നാണ്. എന്നാല്‍ വിശദമായി പരിശോധിച്ചപ്പോള്‍ കടയുടെ ഉടമ രാജസ്ഥാനില്‍ നിന്നുള്ള മറ്റൊരു മതത്തില്‍പ്പെട്ടയാളാണെന്ന് കണ്ടെത്തി. ഞങ്ങളെ അവഹേളിക്കാനാണ് ബോര്‍ഡില്‍ ഞങ്ങളുടെ മതത്തിന്റെ പേരു നല്‍കിയതെന്നാണ് തോന്നുന്നത്.” അഖില ഭാരത് ഹിന്ദു ക്രാന്തി ദളിന്റെ ദേശീയ ജനറല്‍ സെക്രട്ടറി രാജീവ് മിത്തല്‍ പറഞ്ഞു.

Also Read:ബ്രൂവറി അഴിമതിയില്‍ സര്‍ക്കാരിനും പങ്കുണ്ട്; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

“വ്യാഴാഴ്ച വൈകുന്നേരം തന്നെ ഞങ്ങള്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നു. ബോര്‍ഡ് മാറ്റുകയും ചെയ്തു. ഞങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍ കട തുറന്നിരിക്കുകയായിരുന്നു. ബോര്‍ഡിനെച്ചൊല്ലി ഞങ്ങള്‍ തര്‍ക്കമുണ്ടാക്കിയപ്പോള്‍ ഉടമയും മറ്റൊരാളും നാടുവിട്ടു.” അദ്ദേഹം അവകാശപ്പെട്ടു.

പൊലീസ് ഇതുവരെ ഈ സംഭവത്തില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. “ഈ സംഭവത്തില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഹിന്ദു സംഘടനകള്‍ ഈ ബോര്‍ഡിനെതിരെ പ്രതിഷേധിച്ചിരുന്നു. അത് നീക്കം ചെയ്തിട്ടുണ്ട്. കടയുടെ ഉടമയുമായി ബന്ധപ്പെടാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ ഹോര്‍ഡിങ്ങില്‍ കാണുന്ന മൊബൈല്‍ നമ്പര്‍ ഓഫ് ചെയ്ത നിലയിലാ്. കഴിഞ്ഞ രണ്ടുമാസമായി കട അടച്ച നിലയിലാണ് അന്വേഷണത്തില്‍ വ്യക്തമായത്.” എന്നാണ് പൊലീസ് പറയുന്നു.