afspa1ജമ്മു കശ്മീര്‍: സായുധ സേന പ്രത്യേക അവകാശ നിയമത്തിനു രൂപം കൊടുത്തിട്ട് 56 വര്‍ഷമായെങ്കിലും അത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ രൂപീകരിക്കാനുള്ള ശ്രമം നടന്നിട്ടില്ലെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ കുറ്റപ്പെടുത്തി. ജമ്മു കശ്മീരിലെ 25 വര്‍ഷക്കാലത്തെ അഫ്‌സ്പയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ടാണ് ആംനസ്റ്റിയുടെ നിരീക്ഷണം.

അഫ്‌സ്പയ്ക്ക് പ്രവര്‍ത്തന സാധുത നല്‍കുന്ന പ്രശ്‌നബാധിത മേഖല നിയമം (ഡി.എ.എ) അനുസരിച്ച് ഓരോ ആറുമാസവും അഫ്‌സ്പയുടെ പ്രവര്‍ത്തനം വിലയിരുത്തണം. എന്നാല്‍ ഈ നിബന്ധന സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നും ആംനസ്റ്റി കണ്ടെത്തി.

1990നും 2013നും ഇടയില്‍ കശ്മീര്‍ മേഖലകളില്‍ 100ലേറെ മനുഷ്യാവകാശ ലംഘന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആംനസ്റ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ കശ്മീരില്‍ സായുധസേനയുടെ അമിതാധികാര പ്രയോഗത്തിനെതിരെ 58 കേസുകളുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മനുഷ്യാവകാശ ലംഘന ആരോപണങ്ങളില്‍ നിയമനടപടികള്‍ നേരിടുന്നതില്‍ നിന്നും സുരക്ഷാ സൈന്യത്തെ സംരക്ഷിക്കുന്ന അഫ്‌സ്പയിലെ സെക്ഷന്‍ 7 ആണ് ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ഈ സെക്ഷന്‍ അനുസരിച്ച് സെക്യൂരിറ്റി സേനാംഗങ്ങളെ പ്രോസിക്യൂട്ട് ചെയ്യണമെങ്കില്‍ കേന്ദ്ര, സംസ്ഥാന അധികൃതരുടെ അനുവാദം വേണമെന്നും ആംനസ്റ്റി വ്യക്തമാക്കി.

ഈ കേസുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വിവരാവകാശ പ്രകാരം ലഭ്യമാകുന്നില്ലെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച കേസുകളുടെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.