തന്റെ അനിയത്തിയായ ദിയ ജനിച്ചപ്പോള്‍ ആദ്യം തനിക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ലെന്ന് നടി അഹാന കൃഷ്ണ. അതുവരെ വീട്ടിലെ പ്രധാന ക്യാരക്ടര്‍ താനായിരുന്നെന്നും ദിയ വന്നപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ അവളിലേക്ക് എത്തിയെന്നും അഹാന പറഞ്ഞു.

അന്നത്തെ വിഷമം കൊണ്ട് കുഞ്ഞായിരുന്ന ദിയയുടെ തലക്ക് താന്‍ കുടകൊണ്ട് അടിച്ചിരുന്നെന്നും അമ്മയുടെ അടുത്ത് നിന്ന് തല്ല് കിട്ടിയെന്നും അഹാന പറഞ്ഞു. പത്ത് വയസാകുമ്പോഴേക്കും മൂന്ന് അനിയത്തിമാര്‍ ജനിച്ചെന്നും അഹാന പറഞ്ഞു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലാണ് അഹാന കൃഷ്ണ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എനിക്കാണ് വീട്ടില്‍ ഏറ്റവും കൂടുതല്‍ ഇമോഷണല്‍ അറ്റന്‍ഷന്‍ തരുന്നത്. ഹന്‍സിക അമ്മയെ വിളിക്കുമ്പോള്‍ അമ്മ മൈന്‍ഡ് ചെയ്യാറില്ല. അപ്പോള്‍ പെട്ടെന്ന് അവള്‍ പറയും അമ്മാ ഞാന്‍ അമ്മുവാണെന്ന്. അപ്പോള്‍ അമ്മ പെട്ടെന്ന് തിരിഞ്ഞു നോക്കും.

അമ്മു പറഞ്ഞാല്‍ എല്ലാം ഈ വീട്ടില്‍ ഓക്കെയാണല്ലോയെന്ന് എന്റെ സഹോദരിമാര്‍ എപ്പോഴും പറയാറുണ്ട്.. ഇമോഷണല്‍ അറ്റന്‍ഷന്‍ എനിക്ക് തന്നെയാണ് വീട്ടില്‍ ഏറ്റവും കൂടുതല്‍ തന്നിട്ടുള്ളത്.

എന്റെ ആദ്യത്തെ അനിയത്തിയായ ദിയ ജനിച്ച സമയത്ത് എനിക്ക് രണ്ടര വയസ് മാത്രമാണ് പ്രായം. അന്ന് എനിക്ക് സഹിക്കാന്‍ പറ്റിയില്ല. രണ്ടരവയസുവരെ ഞാന്‍ വീട്ടിലെ മെയിന്‍ ക്യാരക്ടറായി ഇരിക്കുകയായിരുന്നു. ആ ഒരു എനര്‍ജിയില്‍ ഞാനിങ്ങനെ ഒഴുകി ഒഴുകി ആര്‍മാദിച്ച് ജീവിച്ച് കൊണ്ടിരുന്നപ്പോഴാണ് അവള്‍ ജനിക്കുന്നത്.

എനിക്ക് അത് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ലായിരുന്നു. നായിക സ്ഥാനത്ത് നിന്ന് നമ്മളെ പെട്ടെന്ന് സൈഡ് റോളിലേക്ക് മാറ്റിയ ഫീലായിരുന്നു എനിക്ക് പെട്ടെന്ന് അനുഭവപ്പെട്ടത്. അവള്‍ ജനിച്ച് ഏഴാമത്തെ ദിവസം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ ഞാന്‍ ഒരു കുട എടുത്ത് അവളുടെ തലക്ക് അടിച്ചു.

അപ്പോള്‍ ഓസി കരയാന്‍ തുടങ്ങി. അമ്മ ഓടിവന്നപ്പോള്‍ ഞാന്‍ അവളുടെ തലക്ക് കുട കൊണ്ട് അടിച്ച കാര്യം പറഞ്ഞു. എനിക്ക് അറ്റന്‍ഷന്‍ കിട്ടാന്‍ വേണ്ടിയാണ് അത് ചെയ്തത്.

അമ്മയുടെ അടുത്ത് നിന്ന് എനിക്ക് നല്ല തല്ല് കിട്ടി. പിന്നെ ഞാന്‍ മനസിലാക്കി എന്റെ വീട് ഒരു നഴ്‌സറി സ്‌കൂള്‍ പോലെയാണെന്ന്. എനിക്ക് പത്ത് വയസ് ഉള്ളപ്പോഴേക്കും എനിക്ക് മൂന്ന് അനിയത്തിമാരുണ്ടായി,” അഹാന പറഞ്ഞു.

content highlight: actress ahana krishna about her sister diya