ബെംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ സഫ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഏറെ നാളായി അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ട്. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. രക്തത്തില്‍ ക്രിയാറ്റിന്റെ അളവ് ക്രമാതീതമായ വര്‍ധിക്കുകയും മരുന്നുകള്‍ നല്‍കിയുള്ള ചികിത്സ ഫലപ്രദമാകാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് നിര്‍ദേശിച്ചത്.

നിലവിലുള്ള കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുള്ള ചികിത്സ നല്‍കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ക്രിയാറ്റിന്റെ അളവ് വര്‍ധിച്ചതോടെയാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചത്. നാളെയാണ് ശസ്ത്രക്രിയ.

ബെംഗളൂരു സ്ഫോടനക്കേസില്‍ അറസ്റ്റിലായ മഅ്ദനി ഇപ്പോള്‍ ബെംഗളൂരുവില്‍ ജാമ്യവ്യവസ്ഥയില്‍ കഴിയുകയാണ്. അന്‍വാര്‍ശ്ശേരി ആസ്ഥാനത്ത് നിന്നായിരുന്നു കര്‍ണാടക പൊലീസ് മഅ്ദനിയെ അറസ്റ്റ് ചെയ്തത്.

കോയമ്പത്തൂര്‍ കേസില്‍ 2007ല്‍ കുറ്റവിമുക്തനാക്കി വിട്ടയച്ചെങ്കിലും 2010ല്‍ ബെംഗളൂരു സ്ഫോടനക്കേസുമായി ബന്ധമുണ്ടെന്നാരോപിച്ച് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒമ്പത് വര്‍ഷമാണ് മഅ്ദനി വിചാരണ തടവുകാരനായി ജയിലില്‍ കിടന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Abdul Nazer Mahdani Hospitalised for surgery