കൊല്ലം: ബി.ഡി.ജെ.എസിനെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്താത്തത് വര്‍ഗീയകക്ഷി ആയതുകൊണ്ടാണെന്ന കോടിയേരിയുടെ പരാമര്‍ശം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി യോഗം പത്തനാപുരം യൂനിയന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍. ബാലകൃഷ്ണപിള്ളയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായി ഇടതുമുന്നണി സഹകരിച്ചുപോരുന്നു. വര്‍ഗീയ കക്ഷിയായ ഐ.എന്‍.എല്‍ ഇടതുമുന്നണിയുമായി സഹകരിക്കുന്നുണ്ട്. കെ.എം. മാണിയെ സ്വീകരിക്കാന്‍ സി.പി.എം തയാറെടുക്കുന്നു. ഇവര്‍ക്കാര്‍ക്കും ഇല്ലാത്ത എന്ത് അയോഗ്യതയാണ് ബി.ഡി.ജെ.എസിന് ഉള്ളതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

മതേതരത്വം പറയുന്നവര്‍ ശോഷിച്ചുവരികയും ബി.ജെ.പിയുടെ വളര്‍ച്ച ജെറ്റ് വേഗത്തില്‍ ഉയര്‍ന്നുകൊണ്ടും ഇരിക്കുകയാണ്. സവര്‍ണാധിപത്യം പുനഃസ്ഥാപിക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ശ്രമം. നമ്മള്‍ ചിഹ്നം നോക്കി വോട്ട് കുത്തിയപ്പോള്‍ മറ്റുള്ളവര്‍ പേര് നോക്കി വോട്ട് ചെയ്തു. ഈഴവ സമുദായം വെറും വോട്ട് കുത്തി യന്ത്രങ്ങളാകരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.