തിരുവനന്തപുരം: ജനുവരി ഒന്നിന് വനിതാ മതില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാകും വനിതാ മതില്‍. കേരളം വീണ്ടും ഭ്രാന്താലയമാക്കരുത്. ഇരുണ്ട യുഗത്തിലേക്ക് തിരികെ പോകാനാകില്ല എന്ന പ്രഖ്യാപനത്തോടെയാണ് പരിപാടി. വെള്ളാപ്പള്ളി ചെയര്‍മാനായും പുന്നല ശ്രീകുമാര്‍ കണ്‍വീനറായുമാണ് സംഘാടക സമിതി. മുഖ്യമന്ത്രി വിളിച്ച സാമുദായിക നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.

സര്‍ക്കാരിന് സാമൂഹ്യ സംഘടനകളുടെ പിന്തുണയുണ്ട്. സാമൂഹ്യ സംഘടനകളുടെ യോഗത്തില്‍ എന്‍.എസ്.എസ് വരേണ്ടതായിരുന്നു. എന്‍.എസ്.എസിനോട് വിപ്രതിപത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്.എന്‍.ഡി.പിയും കെ.പി.എം.എസും അടക്കമുള്ള സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ എന്‍.എസ്.എസിനെ കൂടാതെ യോഗക്ഷേമസഭയും ക്ഷത്രിയ ക്ഷേമസഭയും പങ്കെടുത്തിട്ടില്ല.ആകെ 190 സമുദായ സംഘടനകളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്.

ഒരു സമുദായനേതാവും രാജാവും തന്ത്രിയും ചേര്‍ന്ന് കേരളത്തെ കുട്ടിച്ചോറാക്കിയെന്ന് എന്‍.എസ്.എസ് അടക്കമുള്ളവര്‍ക്കെതിരെ യോഗത്തില്‍ വെള്ളാപ്പള്ളി വിമര്‍ശനം ഉന്നയിച്ചിരുന്നു.