ന്യൂദല്‍ഹി: ശബരിമല സ്ത്രീ പ്രവേശനത്തില്‍ ജനവികാരം മാനിച്ചാവണം കോടതി വിധിയെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന തള്ളി കേന്ദ്രമന്ത്രി ഉമാ ഭാരതി.

വിധിയില്‍ സുപ്രീം കോടതിയെ പഴിക്കാന്‍ ആകില്ല. കോടതി സ്വമേധയാ ഇടപെട്ടതല്ല. ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ കോടതിക്ക് നിലപാട് വ്യക്തമാക്കേണ്ടി വരും.

സമീപിക്കുന്നവരുടെ അവസരം നിഷേധിക്കാന്‍ കോടതിക്ക് കഴിയില്ല. കോടതികള്‍ നടപ്പാക്കാന്‍ ആകുന്ന വിധികള്‍ മാത്രമേ പുറപ്പെടുവിക്കാവൂ എന്ന അമിത് ഷായുടെ പരാമര്‍ശം കോടതിയെ സമീപിച്ചവരെ ഉദ്ദേശിച്ചാകും.


പാര്‍ട്ടിക്കെതിരെ സംസാരിച്ചാല്‍ എനിക്കെതിരെ റെയ്ഡ് നടത്തും; ബി.ജെ.പി എം.എല്‍.എ ഫ്രാന്‍സിസ് ഡിസൂസ


എപ്പോള്‍ ക്ഷേത്രത്തില്‍ പോകണമെന്നും പോകേണ്ടെന്നും സ്ത്രീകളെ ആരും ഉപദേശിക്കേമ്ടതില്ലെന്നും ഉമാഭാരതി പറഞ്ഞു.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച കോടതി വിധിക്കെതിരെ അമിത് ഷാ രംഗത്തെത്തിയിരുന്നു. നടപ്പാക്കാന്‍ കഴിയുന്ന ഉത്തരവുകള്‍ മാത്രമേ കോടതികള്‍ പുറപ്പെടുവിക്കാവൂ എന്നായിരുന്നു അമിത് ഷാ പറഞ്ഞത്. അപ്രായോഗിക ഉത്തരവുകളില്‍ നിന്ന് കോടതി പിന്‍മാറണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുകയാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. കോടതിയെ വെല്ലുവിളിച്ചുകൊണ്ടുള്ള അമിത് ഷായുടെ പ്രസ്താവനക്കെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.