മുന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ്ങിനെ പ്രശംസിച്ച് ചെന്നൈ ഇതിഹാസം സുരേഷ് റെയ്ന. 2009 മുതല്‍ 2026 വരെ ചെന്നൈയുടെ ഭാഗമായ ഫ്ലെമിങ് താരങ്ങള്‍ക്കിടയില്‍ എങ്ങനെ ശക്തമായ ബന്ധം പുലര്‍ത്തിയെന്നതിനെ കുറിച്ചാണ് റെയ്ന സംസാരിച്ചത്.

ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന കൂടുതല്‍ അംഗീകാരം ഫ്ലെമിങ് അര്‍ഹിക്കുന്നുണ്ടെന്നാണ് റെയ്ന പറഞ്ഞത്. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുമായുള്ള പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു റെയ്‌ന.

‘ഇത് (ചെന്നൈ സൂപ്പര്‍ കിങ്സ്) ഒരു കുടുംബം പോലെയുള്ള ടീമായിരുന്നു. ഞങ്ങള്‍ക്ക് മികച്ച പ്രാദേശിക താരങ്ങളും ഉണ്ടായിരുന്നു. ടീമിനെ ശരിയായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോവുന്നതില്‍ ഏറ്റവും മികച്ച ക്യാപ്റ്റനായിരുന്നു അദ്ദേഹം. ഇന്ത്യന്‍ താരങ്ങളെ പിന്തുണക്കുകയും അവരില്‍ നിന്നും മികച്ച പ്രകടനം പുറത്തെടുക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.

ഓരോ താരങ്ങളിലും നിന്നും എന്താണ് വേണ്ടതെന്ന് ക്യാപ്റ്റന് കൃത്യമായി ക്യാപ്റ്റന് കൃത്യമായി അറിയാമായിരുന്നു. അതിനാല്‍ അത് ടീമിന് വലിയ നേട്ടമുണ്ടാക്കി. ഇതാണ് സി.എസ്.കെയെ അഞ്ച് തവണ ചാമ്പ്യന്മാരാക്കാന്‍ സഹായിച്ചത്.

ഫ്‌ലെമിംഗ് ഞങ്ങളെ എപ്പോഴും സഹോദരങ്ങളെ പോലെയുള്ള ഒരു കൂട്ടമായാണ് വിശേഷിപ്പിച്ചിരുന്നത്. വളരെ വ്യത്യസ്തനായ ഒരു വ്യക്തിയുമായിരുന്നു അദ്ദേഹം. ഇപ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ അംഗീകാരം തീര്‍ച്ചയായും അദ്ദേഹം അര്‍ഹിക്കുന്നുണ്ട്,’ റെയ്ന പറഞ്ഞു.

ഐ.പി.എല്ലിന്റെ അരങ്ങേറ്റ സീസണായ 2008ല്‍ താരമായി എത്തിയ ഫ്ലെമിങ് അടുത്ത സീസണില്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. പിന്നാലെ 2026 സീസണ്‍ വരെ സി.എസ്.കെ നയിച്ചു. ഈ കാലയളവില്‍ ഐ.പി.എല്ലില്‍ അഞ്ച് തവണ ടീമിനെ കിരീടമണിയിച്ചു.

രണ്ട് തവണ ഫ്ലെമിങ് ചെന്നൈയെ ചാമ്പ്യന്‍സ് ലീഗ് ടി – 20 ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരാക്കുകയും ചെയ്തു. 12 സീസണുകളില്‍ പ്ലേ ഓഫിലേക്ക് നയിച്ച പരിശീലകന്‍ ടീമിനെ പത്ത് തവണ ഐ.പി.എല്‍ ഫൈനലുകളില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്.

ചെന്നൈയില്‍ നിന്നും പടിയിറങ്ങിയ ഫ്ലെമിങ് നിലവില്‍ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനാണ്. ബ്രെണ്ടന്‍ മക്കല്ലം പരിശീലക സ്ഥാനത്ത് നിന്നും സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഫ്ലെമിങ് ഇംഗ്ലീഷ് ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞത്.

 

Content Highlight: Suresh Raina talks about Stephen Fleming impact in Chennai super kings