2024 ജനുവരി 25ന് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം തുടങ്ങാനിരിക്കുകയാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ മുന്നൊരുക്കത്തിന് ശേഷം മൂന്നുദിവസം മുമ്പ് ഇന്ത്യയില്‍ എത്തിച്ചേരാന്‍ ആണ് ബെന്‍ സ്റ്റോക്‌സിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ തീരുമാനം. എന്നാല്‍ ഈ തന്ത്രത്തോട് മുന്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റീവ് ഹാര്‍മിസണ്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയാണ്. മുമ്പ് ഇന്ത്യയില്‍ മൂന്ന് ടെസ്റ്റ് പരമ്പരകളില്‍ പങ്കെടുത്ത ഹാര്‍മിസണ്‍ ഇംഗ്ലണ്ട് 5-0ന് ഇന്ത്യയോട് തോല്‍ക്കും എന്നാണ് പറയുന്നത്.

ടോക്ക് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്. ഇന്ത്യയിലെ സ്പിന്‍ സാഹചര്യങ്ങള്‍ക്ക് വേണ്ടത്ര തയ്യാറെടുപ്പുകള്‍ ടീമിന് ഇല്ലെന്നാണ് മുന്‍ താരത്തിന്റെ അഭിപ്രായം.

‘ഇംഗ്ലണ്ട് മൂന്നുദിവസം മുമ്പ് എത്തുകയാണെങ്കില്‍ അവര്‍ യഥാര്‍ത്ഥത്തില്‍ അഞ്ച് തോല്‍വി വഴങ്ങും. പഴയ രീതിയില്‍ ആണെങ്കിലും ഞാന്‍ പരിശീലനത്തിന് ഏറെ പ്രാധാന്യം കൊടുക്കും. വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഇല്ലാതെ ഇന്ത്യയിലേക്ക് പോകുന്നത് തെറ്റാണ്. ഇന്ത്യയില്‍ ആറ് ആഴ്ച ഉണ്ടെങ്കില്‍ പോലും അത് തയ്യാറെടുക്കാന്‍ പര്യാപ്തമല്ല,’ടോക്ക് സ്‌പോര്‍ട്‌സുമായുള്ള സംഭാഷണത്തില്‍ സ്റ്റീവ് പറഞ്ഞു.

ഇത്തരം ചെറിയ കാലയളവിലുള്ള തയ്യാറെടുപ്പുമായി ഇന്ത്യയില്‍ കളിക്കാന്‍ പോകുന്നത് അപകടമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് സ്റ്റീവ്. വെല്ലുവിളികള്‍ നിറഞ്ഞ ഇന്ത്യന്‍ സ്പിന്‍ ടീമിന് മോശം സാഹചര്യം സൃഷ്ടിക്കുമെന്ന് നിര്‍ദ്ദേശിക്കുകയാണ് താരം.

‘സ്റ്റോക്‌സ്, മക്കല്ലം സമീപകാലത്ത് നേടിയ വിജയങ്ങളില്‍ ഞാന്‍ അഭിനന്ദിക്കുന്നു. എന്നാലും മൂന്നുദിവസം മുമ്പ് പോകുന്നത് ഒരു ആഷസ് പരമ്പരക്കായി നിങ്ങള്‍ തയ്യാറെടുക്കുന്ന പോലെയല്ല. ഹൈദരാബാദില്‍ നിങ്ങള്‍ ബുദ്ധിമുട്ടും. ഒരു പുതിയ ലോകവുമായി പൊരുത്തപ്പെടാന്‍ പ്രയാസമാണ്. അവിടെ നിങ്ങള്‍ കളിക്കാരുടെ ശക്തിക്ക് വഴങ്ങേണ്ടിവരും,’അദ്ദേഹം പറഞ്ഞു.

Content Highlight: Steve Harmison’s warning to England