മലയാളത്തിലെ മികച്ച ക്യാമറമാനാകേണ്ട ആളായിരുന്നു, ഓഗസ്റ്റ് രണ്ടിന് വരുണ്‍ പ്രഭാകര്‍ സ്മൃതിദിനമാചരിച്ച് സോഷ്യല്‍ മീഡിയ
Malayalam Cinema
മലയാളത്തിലെ മികച്ച ക്യാമറമാനാകേണ്ട ആളായിരുന്നു, ഓഗസ്റ്റ് രണ്ടിന് വരുണ്‍ പ്രഭാകര്‍ സ്മൃതിദിനമാചരിച്ച് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Sunday, 2nd August 2026, 4:00 pm

മലയാളികള്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ലാത്ത ഡേറ്റാണ് ഓഗസ്റ്റ് മാസം രണ്ടാം തിയതി. മോളിവുഡിലെ നാഴികക്കല്ലായ ദൃശ്യത്തില്‍ ജോര്‍ജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച തിയതിയാണ് ഇത്. ചിത്രം ഹിറ്റായതിനൊപ്പം ഈ തിയതിയും പ്രേക്ഷകരുടെ ഓര്‍മയില്‍ നിലനില്‍ക്കുകയാണ്.

എല്ലാവര്‍ഷവും ഓഗസ്റ്റ് മാസം രണ്ടാം തിയതി ദൃശ്യവും അതിലെ കഥാപാത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. മറ്റൊരു ഓഗസ്റ്റ് രണ്ടാം തിയതി വന്നുചേര്‍ന്നപ്പോള്‍ ദൃശ്യം തന്നെയാണ് ചര്‍ച്ചാവിഷയം. ദൃശ്യത്തില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണക്കാരനായ വരുണ്‍ പ്രഭാകര്‍ എന്ന കഥാപാത്രത്തെയാണ് വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ്.

വരുണ്‍ പ്രഭാകര്‍ മലയാളസിനിമക്ക് സംഭവിച്ച വലിയ നഷ്ടമാണെന്ന് പറയുന്ന പോസ്റ്റ് വൈറലായി. വീഡിയോ എഡിറ്റിങ്ങിലും ഷൂട്ടിങ്ങിലും ബഹുകേമന്‍ എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. കൈയിലുള്ള കഴിവുകള്‍ നേരായ രീതിയില്‍ ഉപയോഗിച്ചിരുന്നെങ്കില്‍ മലയാളസിനിമയിലെ ഏറ്റവും മികച്ച ക്യാമറമാന്‍ ആകേണ്ടയാളായിരുന്നെന്നും റിസ്‌കി ഷോട്ടുകള്‍ എടുക്കാന്‍ പോയി ‘പടമായെന്നും’ പോസ്റ്റിലുണ്ട്.

വരുണിന്റെ അകാലവിയോഗവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു കുടുംബം തൊടുപുഴയിലുണ്ടെന്നും ഓഗസ്റ്റ് രണ്ടാം തിയതി അവര്‍ തൊടുപുഴ പാറേല്‍ പള്ളിയില്‍ ധ്യാനത്തിന് പോയെന്ന് അവകാശപ്പെടുന്നുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. ധ്യാനം കഴിഞ്ഞ് ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചെന്നും സിനിമ കണ്ടെന്നുമെല്ലാമാണ് അവരുടെ വാദമെന്നും ആ കുടുംബത്തെ സംശയിക്കണമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഇന്‍ടു ദ സിനിമാ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവെച്ച പോസ്റ്റ് പലരെയും ചിരിപ്പിച്ചു. പോസ്റ്റിനെക്കാള്‍ മികച്ച കമന്റുകളുമായി ചിലര്‍ രംഗത്തെത്തുകയും ചെയ്തു. മകനെ കൊന്നവരെ ഇല്ലാതാക്കാന്‍ വരുണിന്റെ അച്ഛന്‍ വലിയ സി.ഐ.ഡിയായി മാറിയെന്നും ആ കുടുംബത്തെ കുടുക്കുമെന്നുമാണ് ചില കമന്റുകള്‍. പോസ്റ്ററില്‍ പ്രഭാകറിന് സി.ഐ.ഡി ലേബല്‍ കൊടുക്കാത്തതില്‍ ഒരാള്‍ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.

അധികം സിനിമകളൊന്നും ചെയ്തിട്ടില്ലെങ്കിലും ദൃശ്യത്തിലെ വരുണ്‍ പ്രഭാകര്‍ എന്ന ഒരൊറ്റ കഥാപാത്രം റോഷന് നല്‍കിയ മൈലേജ് ചെറുതല്ല. ദൃശ്യത്തിന്റെ സീക്വലുകള്‍ വരുമ്പോഴും എല്ലാ വര്‍ഷവും ഓഗസ്റ്റ് രണ്ടാം തിയതിയാകുമ്പോഴും റോഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മലയാളത്തില്‍ ഇത്രയും ഇംപാക്ടുണ്ടാക്കിയ കഥാപാത്രം വേറെയില്ലെന്ന് തന്നെ പറയാം.

Content Highlight: Social media celebrates august 2nd related to Drishyam movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം