ഹൈദരാബാദ്: ദല്‍ഹിയിലെ അക്രമത്തില്‍ ബി.ജെ.പി നേതാവ് കപില്‍മിശ്രയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമര്‍ശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി. മോദി വളര്‍ത്തുന്ന പാമ്പുകള്‍ തിരിച്ച് മോദിയെ തന്നെ കൊത്തുന്ന സമയം വരുമെന്ന് ഉവൈസി പറഞ്ഞു.

” പ്രധാനമന്ത്രി മോദി, ഞങ്ങള്‍ക്ക് നിങ്ങളോട് ഒന്നേ പറായാനുള്ളൂ, നിങ്ങളുടെ തോട്ടത്തില്‍ നിങ്ങള്‍ വളര്‍ത്തുന്ന പാമ്പുകള്‍ നിങ്ങളെത്തന്നെ തിരിഞ്ഞ് കൊത്തും”, അദ്ദേഹം പറഞ്ഞു.

ദല്‍ഹിയില്‍ നടക്കുന്ന സംഭവത്തിന് ഉത്തരവാദി ബി.ജെ.പി നേതാവും മുന്‍ ദല്‍ഹി എം.എല്‍.എയുമായിരുന്ന കപില്‍ മിശ്രയാണ് ഉവൈസി പരോക്ഷമായി കുറ്റപ്പെടുത്തി.

” ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ ഒരാളുടെ പ്രേരണപ്രരണയുടെ ഫലമാണ് ഈ കലാപം. പൊലിസിന്റെ പങ്കിനെക്കുറിച്ചും ഇപ്പോള്‍ വ്യക്തമായ തെളിവുകളുണ്ട്. ആ മുന്‍ എം.എല്‍.എ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം. കലാപം അവസാനിപ്പിക്കാന് അടിയന്തര നടപടികള്‍ സ്വീകരിക്കണം. മറിച്ചാണെങ്കില്‍ ഇത് വ്യാപിക്കും,” ഉവൈസി പറഞ്ഞു.

ദല്‍ഹിയിലെ ജാഫ്രാബാദിനടുത്തുള്ള മൗജ്പൂരില്‍ നടത്തിയ പൗരത്വഭേദഗതി അനുകൂല പരിപാടിയില്‍ വെച്ച് പ്രതിഷേധക്കാരെ റോഡില്‍ നിന്നും ഒഴിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ തെരുവില്‍ ഇറങ്ങുമെന്ന് കപില്‍ മിശ്ര ഭീഷണി മുഴക്കിയിരുന്നു.

‘മൂന്ന് ദിവസത്തെ സമയം ഞങ്ങള്‍ തരുന്നു. അതിനുള്ളില്‍ ജാഫ്രാബാദിലെയും ചന്ദ്ബാഗിലെയും റോഡുകള്‍ ഒഴിപ്പിച്ചിരിക്കണം. അതിനു ശേഷം ഞങ്ങളെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ വന്നേക്കരുത്. ഞങ്ങള്‍ നിങ്ങളെ കേള്‍ക്കാന്‍ നിന്നുതരില്ല. മൂന്നേ മൂന്ന് ദിവസമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്.’ എന്നാണ് കപില്‍ മിശ്ര പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമ പ്രതിഷേധക്കാര്‍ക്കെതിരെ നടന്ന അക്രമത്തില്‍ മരണം അഞ്ചായി. സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ദല്‍ഹിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ