ജൊഹന്നാസ് ബര്‍ഗ്: പന്തില്‍ കൃത്രിമം കാണിച്ചതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സമിത്തിന് ദക്ഷിണാഫ്രിക്കന്‍ വിമാനത്താവളത്തില്‍ ആരാധകരുടെ പരിഹാസം. ജൊഹന്നാസ്ബര്‍ഗ് വിമാനത്താവളത്തില്‍ വെച്ച് സ്മിത്തിനെ ആരാധകര്‍ കൂക്കുവിളിക്കുകയും ചതിയനെന്ന് വിളിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വ്യാഴാഴ്ച സിഡ്‌നിയിലെത്തുന്ന സ്മിത്ത് വിവാദങ്ങളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുമെന്ന് പറഞ്ഞിരുന്നു. കേപ് ടൗണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലെ മൂന്നാം ദിവസമാണ് ഓസീസ് താരങ്ങള്‍ പന്തില്‍ കൃത്രിമം കാണിച്ചത്.

സംഭവത്തില്‍ ഡേവിഡ് വാര്‍ണര്‍ ക്ഷമ ചോദിച്ചിരുന്നു.

“രാജ്യത്തെയും ലോകത്തെല്ലായിടത്തുമുള്ള ക്രിക്കറ്റാരാധകരോട്.., ഞാന്‍ സിഡ്നിയിലേക്ക് തിരികെ പേവുകയാണ്. എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകള്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതായിരുന്നു. എന്റെ ഭാഗത്തുണ്ടായ തെറ്റിനു മാപ്പ് ചോദിക്കുന്നു. അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്നു” വാര്‍ണര്‍ പറഞ്ഞു.

“കളങ്കമുണ്ടായിരിക്കുന്നത് ഞങ്ങള്‍ എല്ലാവരും സനേഹിക്കുന്ന ക്രിക്കറ്റിനാണ്, എന്റെ കുട്ടിക്കാലം മുതല്‍ ഞാന്‍ സ്നേഹിക്കുന്ന ക്രിക്കറ്റിന്. എനിക്കു കുറച്ചു നാള്‍ കുടുംബത്തോടൊത്ത് കഴിയേണ്ടതുണ്ട്, സുഹൃത്തുക്കള്‍ക്കൊപ്പം, വിശ്വസ്തരായ ഉപദേശകര്‍ക്കൊപ്പം.” വാര്‍ണര്‍ പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ എന്നില്‍ നിന്ന് കൂടുതല്‍ കേള്‍ക്കാന്‍ കഴിയുമെന്നും താരം പറഞ്ഞു.

വിവാദത്തില്‍ സ്മിത്തിനും വാര്‍ണര്‍ക്കും 12 മാസം വീതവും ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസവുമാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. 2019 ലോകകപ്പിന് മുന്നോടിയായി വിലക്ക് അവസാനിക്കുന്ന മൂവര്‍ക്കും ലോകകപ്പില്‍ കളിക്കാനാകും. അതേ സമയം ഇന്ത്യക്കെതിരെയടക്കമുള്ള പ്രധാനപ്പെട്ട മത്സരങ്ങള്‍ താരങ്ങള്‍ക്ക് നഷ്ടമാകും.