ഐ.സി.സി ടി-20 ലോകകപ്പിലെ ഗ്രൂപ്പ് എയിലെ മത്സരത്തില്‍ പാകിസ്ഥാന്‍ അയര്‍ലാന്‍ഡിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. സെന്‍ട്രല്‍ ബ്രോ വാര്‍ഡ് റീജിയണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

പാകിസ്ഥാന്റെ ഈ തീരുമാനം ശരിവെക്കുന്നതായിരുന്നു പിന്നീട് ഗ്രൗണ്ടില്‍ കണ്ടത്. തുടക്കത്തില്‍ തന്നെ അയര്‍ലാന്‍ഡ് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി ഷഹീന്‍ അഫ്രീദി ഐറിഷ് പടയെ ഞെട്ടിക്കുകയായിരുന്നു.

മത്സരത്തിലെ രണ്ടാം പന്തില്‍ തന്നെ ആന്‍ണ്ട്രു ബാല്‍ബിര്‍ണിയെ ക്ലീന്‍ ഷഹീന്‍ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. അഞ്ചാം പന്തില്‍ വിക്കറ്റ് കീപ്പര്‍ ലോര്‍ക്കാന്‍ ടെക്കറ മുഹമ്മദ് റിസ്വാന്റെ കൈകളില്‍ എത്തിച്ചുകൊണ്ട് ഷഹീന്‍ വീണ്ടും ഐറിഷ്പ്പടയെ ഞെട്ടിക്കുകയായിരുന്നു. തന്റെ രണ്ടാമത്തെ ഓവറില്‍ ഹാരി ടെക്ടറെയും പൂജ്യത്തിനു മടക്കി ഷഹീന്‍ തന്റെ വിക്കറ്റുകളുടെ എണ്ണം മൂന്നാക്കി മാറ്റി.

ഈ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിനു പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഷഹീനെ തേടിയെത്തിയത്. ഇന്റര്‍നാഷണല്‍ ടി-20യില്‍ ആദ്യ ഓവറുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ താരം എന്ന നേട്ടമാണ് ഷഹീന്‍ സ്വന്തമാക്കിയത്.

17 വിക്കറ്റുകള്‍ ആണ് ആദ്യ ഓവറുകളില്‍ ഷഹീന്‍ വീഴ്ത്തിയിട്ടുള്ളത്. 16 വിക്കറ്റുകള്‍ വീഴ്ത്തിയ ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ടിം സൗത്തിയെ മറികടന്നു കൊണ്ടായിരുന്നു പാക് താരത്തിന്റെ മുന്നേറ്റം.

ഇന്റര്‍നാഷണല്‍ ടി-20യില്‍ ആദ്യം ഓവറുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരം, ടീം, വിക്കറ്റുകളുടെ എണ്ണം എന്നീ ക്രമത്തില്‍

ബിലാല്‍ ഖാന്‍- ഒമാന്‍-24

ഭുവനേശ്വര്‍ കുമാര്‍-ഇന്ത്യ-18

ഷഹീന്‍ അഫ്രീദി-പാകിസ്ഥാന്‍-17

ടിം സൗത്തി- ന്യൂസിലാന്‍ഡ്-16

ഷഹീന് പുറമേ പാക് നിരയില്‍ ഇമാദ് വസിം മൂന്ന് വിക്കറ്റും മുഹമ്മദ് ആമിര്‍ രണ്ടു വിക്കറ്റും ഹാരിസ് റൗഫ് ഒരു വിക്കറ്റും വീഴ്ത്തി മിന്നും പ്രകടനം നടത്തി.

 

Content Highlight: Shaheen Afridi great record Achievement