കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പിഎ ചുമത്തി അറസ്റ്റിലായ അലന്‍ ഷുഹൈബിനെക്കുറിച്ച് സജിത മഠത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനെതിര രൂക്ഷമായ ആക്രമണം സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിട്ടിരുന്നു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സജിത സ്വീകരിച്ച നിലപാടിനുള്ള ശിക്ഷയും ശാപവുമാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത് എന്ന ആക്ഷേപ മായിരുന്നു ആളുകള്‍ ഉന്നയിച്ചിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂ എന്നും ഇപ്പോള്‍ ഉണ്ടാകുന്ന സോഷ്യല്‍ മീഡിയ ആക്രമണം തന്നെ സംബന്ധിച്ചു വിഷയമേ അല്ലെന്നും സജിത പറഞ്ഞു.

തന്റെ അനിയത്തിയുടെ മകന്റെ വിഷയത്തില്‍ ഇടപെടുന്നത് സജിത മഠത്തിലായല്ല വല്ല്യമ്മ എന്ന നിലയിലാണെന്നും തന്നെ ഇപ്പോള്‍ അലട്ടുന്നത് അലനെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത വിഷയം മാത്രമാണെന്നും സജിത പറഞ്ഞു.

രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ ശാപം കിട്ടുകയാണെങ്കില്‍ ആ ശാപം എടുക്കാന്‍ തയ്യാറാണെന്നും ഇനിയും തന്റെ രാഷ്ട്രീയ ബോധ്യങ്ങളിലൂടെ മാത്രമേ മുന്നോട്ടു പോകൂ എന്നും സജിത പറഞ്ഞു. മാതൃഭൂമിയോടായിരുന്നു പ്രതികരണം.

ആക്രമണം നടത്തുന്നവരുടെ വീടുകളിലും അലന്റെ പ്രായത്തിലുള കുട്ടികളുണ്ടെന്നും പൊലീസുകാര്‍ നിങ്ങളുടെ വീടുകളിലേയ്ക്ക് ഇടിച്ചുകയറുന്നത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും സജിതാ മഠത്തില്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സജിത മഠത്തിലിന്റെ അനിയത്തിയുടെ മകന്‍ അറസ്റ്റിലായ നടപടിയില്‍ സന്തോഷിച്ച് ദിലീപ് ഓണ്‍ലൈനും രംഗത്തെത്തിയിരുന്നു. ലൈംഗികാക്രമണ കേസില്‍ പ്രതിയായ ദിലീപിനെതിരെ നിലപാടെടുത്ത ഒരാളാണ് സജിത മഠത്തില്‍.

‘ഒരു പാവം മനുഷ്യനെ 85 ദിവസം കഥയുണ്ടാക്കി അകത്തിട്ടപ്പോ ചേച്ചിക്ക് സന്തോയം. ഇപ്പോ സ്വന്തം ‘വാവ’ യ്ക്കിട്ടായപ്പൊ കണ്ണീര്‍’ എന്നാണു ദീലീപ് ഓണ്‍ലൈന്‍ പ്രതികരിച്ചത്.