ഒരു സ്‌ക്രിപ്റ്റ് കിട്ടുമ്പോള്‍ തിയേറ്ററിലാണോ ഒ.ടി.ടിയിലാണോ റിലീസ് ചെയ്യേണ്ടതെന്ന് നമ്മള്‍ ആദ്യമേ തീരുമാനിക്കണമെന്ന് പൃഥ്വിരാജ് പണ്ട് ഏതോ അഭിമുഖത്തില്‍ പറഞ്ഞിരുന്നെന്ന് രൂപേഷ് പീതാംബരന്‍. അത് നൂറ് ശതമാനം ശരിയാണെന്നും ഇപ്പോള്‍ താനടക്കമുള്ള എല്ലാ ഫിലിം മേക്കേഴ്‌സും അങ്ങനെ ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രൂപേഷ് പീതാംബരന്‍. എല്ലാ സിനിമയും ബിഗ് ടിക്കറ്റ് സിനിമയാക്കാന്‍ പറ്റില്ലെന്നും അങ്ങനെ നോക്കിയാല്‍ രോമാഞ്ചം എന്ന സിനിമ ഒരിക്കലും തിയേറ്ററില്‍ ഇറങ്ങാന്‍ പാടില്ലെന്നെന്നും രൂപേഷ് പറയുന്നു.

‘നമ്മള്‍ ഒരു സ്‌ക്രിപ്റ്റ് കിട്ടുമ്പോള്‍ അത് തിയേറ്ററിലാണോ ഒ.ടി.ടിയിലാണോ റിലീസ് ചെയ്യേണ്ടത് എന്ന് ആദ്യമേ തന്നെ തീരുമാനിക്കണമെന്ന് പൃഥ്വിരാജ് പണ്ട് ഏതോ ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്. അത് നൂറ് ശതമാനവും ശരിയാണ്.

ഇപ്പോള്‍ ഞാന്‍ അങ്ങനെ ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഞാന്‍ മാത്രമല്ല, എന്റെ കൂടെയുള്ള എല്ലാ ഫിലിം മേക്കേഴ്‌സും അങ്ങനെ ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ തന്നെ ഇത് തിയേറ്ററിന് വേണ്ടി ചെയ്യണോ എന്ന് ചിന്തിക്കും.

ബിഗ് ടിക്കറ്റ് സിനിമയുണ്ട്, അതില്ല എന്ന് പറയുന്നില്ല. പക്ഷേ എല്ലാ സിനിമയും ബിഗ് ടിക്കറ്റ് സിനിമയാക്കാന്‍ പറ്റില്ല. അങ്ങനെ നോക്കി കഴിഞ്ഞാല്‍ രോമാഞ്ചം എന്ന സിനിമ ഒരിക്കലും തിയേറ്ററില്‍ ഇറങ്ങാന്‍ പാടില്ലെന്ന് എല്ലാവരും പറയും.

പക്ഷേ അത് ഏറ്റവും കൂടുതല്‍ കളക്ഷനും ആളുകളുടെ സ്വീകാര്യതയും കിട്ടിയത് തിയേറ്ററിലാണ്. സിനിമ ഒ.ടി.ടിയില്‍ ഇറങ്ങിയപ്പോഴാണ് നെഗറ്റീവ് കേട്ട് തുടങ്ങിയത്. ചിരി വരുന്നില്ലെന്ന് പലരും പറഞ്ഞു. തിയേറ്ററില്‍ ഒരാള്‍ ചിരിച്ചാല്‍ എല്ലാവരും ചിരിക്കും,’ രൂപേഷ് പീതാംബരന്‍ പറഞ്ഞു.


Content Highlight: Roopesh Peethambaran Talks About Romancham Movie