ഡിസംബര്‍ 29ന് മെല്‍ബണില്‍ നടന്ന ഓസ്‌ട്രേലിയ-പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും കങ്കാരുപ്പട 79 റണ്‍സിന് വിജയിച്ചു. രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ ഓസ്‌ട്രേലിയയെ 262 റണ്‍സിന് പുറത്താക്കുകയായിരുന്നു.

കങ്കാരുക്കള്‍ക്കെതിരെ 317 റണ്‍സ് മറികടക്കാനാവാതെ വെറും 237 റണ്‍സ് നേടിയായിരുന്നു പാകിസ്ഥാന്‍ തോല്‍വി വഴങ്ങിയത്. ഇതോടെ 28 വര്‍ഷത്തെ ചരിത്രം തിരുത്തി കുറിക്കാന്‍ ആവാതെ പാകിസ്ഥാന്‍ പരമ്പര നഷ്ടമായിരിക്കുകയാണ്. ഓസീസിന്റെ തട്ടകത്തില്‍ മെന്‍ ഇന്‍ ഗ്രീനിന് ഇതുവരെ ഒരു ടെസ്റ്റ് പോലും സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.

ഓസ്‌ട്രേലിയക്കെതിരെ മുഹമ്മദ് റിസ്വാന്‍ 62 പന്തില്‍ നിന്നും ഒരു സിക്‌സറും മൂന്ന് ബൗണ്ടറികളും അടക്കം 35 റണ്‍സ് നേടിയിരുന്നു. എന്നാല്‍ താരത്തിന്റെ വിവാദപരമായ കീപ്പര്‍ ക്യാച്ച് ആണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. 61 ഓവറില്‍ പാറ്റ് കമ്മിന്‍സിന്റെ ഓവറില്‍ ആയിരുന്നു സംഭവം. പരമ്പര സമനില ആക്കുവാനുള്ള സന്ദര്‍ശകരുടെ പരിശ്രമങ്ങള്‍ക്ക് ഇതോടെ വിരാമം ഇടുകയായിരുന്നു കമ്മിന്‍സിന്റെ പന്ത്.

വിക്കറ്റ് കീപ്പറിലേക്ക് എത്തുന്നതിനുമുമ്പ് പന്ത് റിസ്വാന്റെ കയ്യില്‍ സ്പര്‍ശിക്കുന്നതായി തോന്നിയതിനാല്‍ പറ്റ് കമ്മിന്‍സ് റിവ്യൂ ചെയ്യുകയായിരുന്നു. അമ്പയറുടെ നോട്ടൗട്ട് വിധി മറികടന്നുകൊണ്ട് പിന്നീട് വന്ന ഡിസിഷന്‍ ഔട്ട് ആയിരുന്നു. എന്നാല്‍ റിസ്റ്റ് ബാന്റില്‍ തട്ടിയാണ് പന്ത് പോയതെന്ന് വീഡിയോയില്‍ കാണാമായിരുന്നു. അത് ഒരിക്കലും ഗ്ലൗവിന്റെ ഭാഗമായി പരിഗണിക്കില്ല. എന്നിട്ടും അമ്പയര്‍ വിക്കറ്റ് കൊടുത്തതോടെ കമ്മിന്‍സിന് തന്റെ ടെസ്റ്റ് കരിയറിലെ 250 വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.

ആദ്യ ഇന്നിങ്‌സില്‍ റിസ്വാന്‍ 51 പന്തില്‍ 42 റണ്‍സ് നേടിയപ്പോഴും പാറ്റ് കമ്മിന്‍സിന്റെ ഇരയായിരുന്നു. ഓരോ ഇന്നിങ്‌സിലും കമ്മിന്‍സിന് അഞ്ചു വിക്കറ്റുകളുടെ നേട്ടം ഉണ്ടായിരുന്നു.

Content Highlight: Rizwan’s wicket is the talk of the town